കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിൽ പ്രളയത്തിൽ കാണാതായ ആറുവയസുകാരിയെ മൂന്ന് ദിവസത്തിന് ശേഷം മണ്ണിനും അവശിഷ്ടങ്ങൾക്കും അടിയിൽ നിന്ന് ജീവനോടെ അത്ഭുതകരമായി രക്ഷപ്പെടുത്തി. റസുവയിലെ ടിമുരെ ഗ്രാമത്തിലാണ് ഈ അമ്പരപ്പിക്കുന്ന രക്ഷാപ്രവർത്തനം നടന്നത്.
ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ പ്രളയത്തിൽ ടിമുരെ ഗ്രാമം വൻ നാശനഷ്ടമാണ് നേരിട്ടത്. വെള്ളപ്പൊക്കത്തിന് പിന്നാലെ കനത്ത ചെളിയിലും അവശിഷ്ടങ്ങൾക്കിടയിലും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സായുധ പോലീസ് സേനയായ എപിഎഫ് സംഘത്തിന് മണ്ണിനടിയിൽ നിന്ന് നേരിയ കരച്ചിൽ കേൾക്കുകയായിരുന്നു.
ശബ്ദം കേട്ട ഭാഗത്ത് രക്ഷാപ്രവർത്തകർ ഉടൻ തന്നെ കുഴിച്ചുതുടങ്ങി. ഒടുവിൽ ആറുവയസുകാരി മനീഷ മഗറിനെ ജീവനോടെ കണ്ടെത്തി പുറത്തെടുത്തു. ആദ്യം ടിമുരെയിലെ എപിഎഫ് ബോർഡർ ഔട്ട്‌പോസ്റ്റിൽ കുട്ടിക്ക് ചികിത്സ നൽകി. എന്നാൽ ആരോഗ്യനില മോശമായതോടെ വിദഗ്ധ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്ക് മാറ്റാൻ തീരുമാനിച്ചു.
എന്നാൽ വെള്ളിയാഴ്ച വൈകിട്ടുതന്നെ ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥയും കാഴ്ചപരിധി കുറഞ്ഞതും കാരണം യാത്ര വൈകി. ശനിയാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്ററിൽ കുട്ടിയെ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചു. നിലവിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്ന കുട്ടി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടെന്ന് കരുതിയ സമയത്ത് കുട്ടിയെ ജീവനോടെ കണ്ടെത്തിയതിൽ എപിഎഫ് സംഘത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം കുട്ടിയുടെ കുടുംബത്തെയോ, ബന്ധുക്കളെയോ കണ്ടെത്താനുള്ള ശ്രമങ്ങളും അധികൃതർ തുടരുകയാണ്.
ഇതിനിടെ, നേപ്പാളിലെ പ്രളയദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി ബില്യൺ കണക്കിന് ഡോളർ വേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് തയ്യാറാക്കിയ ശേഷം അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 675 മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 2,400ലധികം പേരെ ഇപ്പോഴും കാണാതായിരിക്കുകയാണ്. രക്ഷാപ്രവർത്തകർ പ്രതീക്ഷ കൈവിടാതെ തിരച്ചിൽ തുടരുകയാണ്.






