പയ്യന്നൂർ: പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും പ്രതിപക്ഷ നേതാവ് പിണറായി വിജയനും നൽകിയ വിശദീകരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ. അണികൾക്കും ജനങ്ങൾക്കുമുണ്ടായ ആശയക്കുഴപ്പവും തെറ്റിദ്ധാരണയുമാണ് പരാജയത്തിന് കാരണമായതെന്ന പിണറായിയുടെ നിലപാടിനെ ശക്തമായി ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം രംഗത്തെത്തി. പാർട്ടി നയം വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമ്പോൾ, വീണാ വിജയന്റെയും മുഖ്യമന്ത്രിയുടെയും മാസപ്പടി വിവാദം ഉൾപ്പെടെ സമൂഹത്തിൽ നിലനിൽക്കുന്ന പ്രധാന വിഷയങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ തക്ക വിശദീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ഇത്തരം വിഷയങ്ങളെക്കുറിച്ച് എന്തെങ്കിലും വിശദീകരിക്കാനോ സൂചിപ്പിക്കാനോ മുഖ്യമന്ത്രി സന്നദ്ധനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീഷണിയുമായി മുന്നോട്ട് പോകാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. തെറ്റ് തിരുത്താനുള്ള ശ്രമമില്ല. സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസിലാക്കിട്ടും വെല്ലുവിളിക്കുന്ന പ്രസംഗമാണ് പിണറായി നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. അണികളും ജനങ്ങളും തെറ്റിദ്ധരിക്കപ്പെട്ടതാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതെന്ന മുഖ്യമന്ത്രിയുടെ വാദത്തെ കുഞ്ഞികൃഷ്ണൻ പ്രതിരോധിച്ചു. ജനുവരി 4-നാണ് തന്റെ പുസ്തകപ്രകാശനം നടന്നത്, ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നടന്നത്. ഇതിനിടയിലുള്ള നീണ്ട സമയത്തിനുള്ളിൽ ജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ വിശദീകരിച്ച് മാറ്റാൻ പാർട്ടിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്ന് അവർ പരിശോധിക്കണം.
പയ്യന്നൂരിൽ പുതിയ സംഘടനാ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചാറു വർഷമായി താൻ പാർട്ടിക്കുള്ളിൽ ഉന്നയിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ തന്നെയാണ് തന്നെ പുറത്താക്കിയ നാൾമുതൽ പാർട്ടി നേതാക്കൾ ഇപ്പോഴും ആവർത്തിക്കുന്നത്. പുതിയ കാര്യങ്ങളൊന്നും ഇതിൽ കേൾക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റിദ്ധാരണ മാറ്റാൻ പാർട്ടി നടത്തിയ ശ്രമങ്ങളൊന്നും ജനങ്ങൾ അംഗീകരിച്ചില്ല. ജനങ്ങളെ ബോധ്യപ്പെടുത്താൻ തക്കതായ ഒരു വിശദീകരണവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.






