കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയതാരം സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. രാവിലെ പറവൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോവും. പിന്നീട് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് കുടുംബവുമായി ബന്ധമുള്ളവർ അറിയിക്കുന്നത്. കടുത്ത ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. 56 വയസായിരുന്നു.
അതേസമയം മൃത സംസ്കാരം സംബന്ധിച്ച് മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന് സലിംകുമാർ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അസ്ഥി പുഴയിൽ ഒഴുക്കേണ്ടതില്ല എന്നും വീട്ടുകാരോട് ജീവിച്ചിരിക്കുമ്പോൾ ആഗ്രഹം അറിയിച്ചിരുന്നു. ഇന്നലെ ശ്വാസതടസം നേരിട്ടതോടെയാണ് സലിം കുമാറിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും രക്തത്തിലെ അണുബാധയും അനുഭവപ്പെട്ടതോടെ വെന്റിലേറ്റർ, ആന്റിബയോട്ടിക്കുകൾ, ഡയാലിസിസ് അടക്കമുള്ള ജീവൻ രക്ഷാമാർഗങ്ങൾ നൽകിയിരുന്നു. ഇതിനിടയിൽ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ആരോഗ്യപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ ചികിത്സകൾ തേടേണ്ടി വന്നതും അത് ആരോഗ്യനില വഷളാക്കിയതും താരം മുമ്പ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.






