ഹെബ്രോൺ/ഗാസ: വെസ്റ്റ് ബാങ്കിൽ പലസ്തീൻ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഏഴ് മാസം പ്രായമായ കുഞ്ഞ് കൊല്ലപ്പെട്ടു. ബെത്‌ലഹേം സർവകലാശാലയിലെ ലക്ചററായ ഫഹദ് അബ്ദുൽ അസീസ് അബു ഹൈക്കലിന്റെ മകൻ സാം ഫഹദ് അബു ഹൈക്കൽ ആണ് കൊല്ലപ്പെട്ടത്. ഹെബ്രോൺ നഗരത്തിന് തെക്കുള്ള ടെൽ റുമൈദ പ്രദേശത്ത് വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് പരുക്കേറ്റു. ഹെബ്രോണിലുള്ള കുഞ്ഞിന്റെ മുത്തശ്ശിയെ സന്ദർശിക്കാൻ പുറപ്പെട്ടതായിരുന്നു കുംടുംബം.
കുടുംബാംഗങ്ങളുടെ മൊഴിപ്രകാരം, ചെക്ക്‌പോയിന്റ് 17ന് സമീപം വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ദൂരത്ത് ഇസ്രായേൽ സൈനിക വാഹനങ്ങളും സൈനികരും നിൽക്കുന്നതു കണ്ടതോടെ വാഹനം നിർത്തി. തുടർന്ന് ഉണ്ടായ വെടിവെപ്പ് ആദ്യം മുന്നറിയിപ്പ് വെടിയാണെന്ന് കരുതിയെങ്കിലും, ഒരു വെടിയുണ്ട കുഞ്ഞിന്റെ മുഖം തുളച്ച് തലകൂടി കടന്ന് അമ്മയുടെ കവിളിൽ തങ്ങി. അച്ഛന്റെ വിരലിനും പരുക്കേറ്റതായി കുടുംബം പറഞ്ഞു. പരുക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, ഹെബ്രോൺ പ്രദേശത്ത് സൈനിക പ്രവർത്തനത്തിനിടെ സംശയാസ്പദമായി വേഗത്തിൽ എത്തിയ വാഹനത്തിനെതിരെ ഒരു സൈനികൻ വെടിയുതിർത്തുവെന്നാണ് ഇസ്രായേൽ സൈന്യം നൽകുന്ന വിശദീകരണം. സംഭവത്തിൽ പരുക്കേറ്റവർ സംഭവവുമായി ബന്ധമില്ലാത്ത സാധാരണ പൗരന്മാർ ആണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. സംഭവം വിശദമായി പരിശോധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
ഇസ്രായേൽ കുടിയേറ്റക്കാർക്കും ഫലസ്തീൻ സ്വദേശികൾക്കും ഇടയിൽ സ്ഥിരം സംഘർഷം നിലനിൽക്കുന്ന മേഖലയാണ് ടെൽ റുമൈദ. കർശനമായ സൈനിക സുരക്ഷയോടെയാണ് ഇവിടെ ജീവിതം മുന്നോട്ട് പോകുന്നത്. ഇതിനിടെ, ഗാസ നഗരത്തിൽ ശനിയാഴ്ച നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ കുറഞ്ഞത് ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15-ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്രായേൽ സൈന്യം തീവ്രവാദികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതാണെന്നാണ് പ്രതികരണം. എന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അമേരിക്കൻ ഇടപെടലിൽ മുൻപ് ഉണ്ടായ വെടിനിർത്തൽ കരാറിനുശേഷവും ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ കെയ്റോയിൽ വീണ്ടും സമാധാന ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഹമാസും മറ്റ് ഫലസ്തീൻ വിഭാഗങ്ങളും പങ്കെടുക്കുന്ന ഈ ചർച്ചകൾക്ക് ഈജിപ്ത്, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ മധ്യസ്ഥത വഹിക്കുന്നു. ഹമാസ് വൃത്തങ്ങൾ പ്രകാരം, ഗാസയിലെ ആക്രമണം അവസാനിപ്പിക്കുക, കൂടുതൽ മനുഷ്യാവകാശ സഹായം അനുവദിക്കുക, ഇസ്രായേൽ സൈന്യം പിൻവലിക്കുക എന്നിവയാണ് ചർച്ചകളിലെ പ്രധാന ആവശ്യങ്ങൾ.
2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ ഇതുവരെ ഏകദേശം 73,000 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ അധികാരികൾ പറയുന്നു. അതേസമയം, ഹമാസ് ആക്രമണങ്ങളിൽ 1,200 പേർ കൊല്ലപ്പെട്ടതായും 251 പേരെ ബന്ദികളാക്കിയതായും ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ കരാറിനിടയിലും ആക്രമണങ്ങൾ തുടരുന്നത് സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുന്നതായി വിലയിരുത്തപ്പെടുന്നു.
അതേസമയം വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്ക് നേരെ ആക്രമണം നടത്തുന്ന സൈനികർക്കെതിരെ ഇസ്രയേൽ അധികൃതർ നടപടി സ്വീകരിക്കാറില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. 2016-24 കാലയളവിൽ സൈന്യത്തിനെതിരെ 2,427 പരാതികൾ ഉയർന്നിരുന്നു. ഇതിൽ ഒരു ശതമാനത്തിൽ താഴെ മാത്രം കേസുകളിലാണ് കുറ്റപത്രം നൽകിയന്നൊണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ വടക്കൻ വെസ്റ്റ് ബാങ്കിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു.
















































