ലക്നൗ: പിതാവുമായുള്ള തർക്കത്തെ തുടര്‍ന്ന് യുവ അഭിഭാഷകൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം നടന്നത്. കുട്ടിക്കാലം മുതൽ പിതാവിൽ നിന്ന് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളാണ് തന്നെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന കത്ത് എഴുതിവെച്ചാണ് 23കാരന്‍ ജീവനൊടുക്കിയത്.
പിതാവിന്റെ പെരുമാറ്റം തന്റെ ജീവിതകാലം മുഴുവൻ നീണ്ടുനിന്ന മാനസികാഘാതത്തിനും അപകർഷതാബോധത്തിനും കാരണമായെന്ന് അദ്ദേഹം കത്തിൽ ആരോപിക്കുന്നു. അഭിഭാഷകനായ പ്രിയാൻഷു ശ്രീവാസ്തവയാണ് കഴിഞ്ഞ ദിവസം കാൺപൂർ കോടതി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിന്‍റെ കാരണങ്ങള്‍ വിശദീകരിച്ച് സ്വന്തം കൈപ്പടയിലെഴുതിയ കത്തും പ്രിയാൻഷു തന്റെ വാട്ട്‌സ്ആപ്പ് സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു. “ഞാൻ തോറ്റു പപ്പാ, നിങ്ങൾ ജയിച്ചു” എന്നായിരുന്നു യുവാവിന്റെ അവസാന സന്ദേശം
“ആരോടും ചോദിക്കാതെ ഫ്രിഡ്ജിൽ നിന്ന് മാമ്പഴ ജ്യൂസ് എടുത്തപ്പോൾ എനിക്ക് വെറും ആറ് വയസായിരുന്നു പ്രായം. അതിന്റെ പേരിൽ എന്റെ വസ്ത്രങ്ങൾ അഴിച്ച് എന്നെ വീടിന് പുറത്താക്കി. മാതാപിതാക്കൾ മക്കളോട് കർക്കശക്കാരായിരിക്കണം എന്ന് എനിക്കറിയാം, പക്ഷേ അത് അവരുടെ ശ്വാസം മുട്ടിക്കുന്ന രീതിയിലാവരുത്. ജീവിതവുമായി മുന്നോട്ട് പോകാൻ ഞാൻ ഒരുപാട് ശ്രമിച്ചു, പക്ഷേ ഇതിന് വലിയ അർഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വളരെ നിസാരമായ കാര്യങ്ങളിൽ പോലും തന്നെ ചോദ്യം ചെയ്തിരുന്നതായും ഇത് മാനസിക പീഡനത്തിന് തുല്യമായിരുന്നുവെന്നും പ്രിയാൻഷു കത്തിൽ പറയുന്നു. പിതാവ് തന്നെ വാക്കാൽ അധിക്ഷേപിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുമായിരുന്നുവെന്നും പ്രിയാൻഷു വെളിപ്പെടുത്തി. “ഞാൻ എവിടെ പോകുന്നു, എപ്പോൾ തിരിച്ചു വരും, ആരോടാണ് ഫോണിൽ സംസാരിക്കുന്നത് എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെട്ടു.
ജീവിതത്തിലെ ഈ അനാവശ്യമായ ഇടപെടലുകൾ ശ്വാസം മുട്ടിക്കുന്നതായിരുന്നു.” യുവാവിന്‍റെ കത്തില്‍ പറയുന്നു.”എല്ലാ മാതാപിതാക്കളോടും എനിക്ക് ഒരപേക്ഷയുണ്ട്: നിങ്ങളുടെ മക്കൾക്ക് താങ്ങാൻ കഴിയുന്നത്ര സമ്മർദ്ദം മാത്രം അവര്‍ക്ക് നൽകുക. പിതാവിനെ എന്റെ മൃതദേഹത്തിൽ തൊടാൻ അനുവദിക്കരുത്. കുടുംബത്തെ ബാധിക്കാതിരിക്കാൻ അദ്ദേഹത്തിനെതിരെ നടപടിയും എടുക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇങ്ങനെയൊരു അച്ഛനെ ആർക്കും കിട്ടാതിരിക്കട്ടെ. ഞാൻ തോറ്റു, പപ്പ ജയിച്ചു. അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങൾ.” പ്രിയാൻഷുവിന്‍റെ കത്തില്‍ പറയുന്നു.
















































