മാണ്ഡി: ഹിമാചൽ പ്രദേശില്‍ ഏഴ് വയസുകാരിയെ 11 കാരൻ ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് സംഭവം. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഗസിയാബാദിൽ സഹോദരിയുടെ നാല് വയസുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ ജസീം എന്ന പ്രതി ഞായറാഴ്ച പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
മിഠായി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ജസീം കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം പ്രദേശത്ത് നിർത്തിയിട്ടിരുന്ന ഒരു കാറിനടിയിൽ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പത്ത് ദിവസത്തോളമായി ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു.
ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച ഗാസിയാബാദിലെ ഒരു നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം ഒളിച്ചിരിക്കുകയാണെന്ന വിവരത്തെത്തുടർന്ന് പൊലീസ് പ്രദേശം വളഞ്ഞു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ പൊലീസിനുനേരെ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് ജസീമിന് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.















































