കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് പരിശോധനയ്ക്കായി ആറളത്ത് എത്തിച്ചപ്പോഴാണ് ചത്തത്. ഇതോടെ കെണിവെച്ചയാളെ കണ്ടെത്തി പ്രതിചേർക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
ആന്തരിക അവയവങ്ങൾക്കുണ്ടായ പരുക്കുകളാണ് പുലിയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ആറളത്ത് ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് പുലി ചത്തത്. വീട്ടിലുണ്ടായിരുന്ന പശു നിർത്താതെ ശബ്ദം വെച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചെ മൂന്നിനാണ് കെണിയിലകപ്പെട്ട നിലയിൽ പുലിയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. കെണിയിൽ വീണത് പുലി തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഇവർ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.
തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി സംഘവും സ്ഥലത്തെത്തി രാവിലെ ഒമ്പതോടെയാണ് പുലിക്ക് നേരെ ആദ്യ മയക്കുവെടി വെച്ചത്. ആദ്യഘട്ടത്തിൽ പുലിയ മയങ്ങാതിരുന്നതിനെ തുടർന്ന് ബൂസ്റ്റർ ഡോസും പിന്നീട് ആവശ്യാനുസരണം മറ്റ് ഡോസുകളും നൽകിയാണ് പുലിയെ പൂർണമായും മയക്കാനായത്.
അതേസമയം കെണിയുടെ കുരുക്ക് പുലിയുടെ വയറിൻറെ ഭാഗത്താണ് വീണിട്ടുള്ളതെന്നാണ് വിവരം. ഇതേത്തുടർന്ന് ആന്തരികാവയങ്ങളിലേറ്റ ചതവോ മുറിവോ ആയിരിക്കാം മരണകാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇതോടെ കെണി വെച്ചയാൾക്കെതിരെയും സ്ഥലമുടമയ്ക്കെതിരെയും വനംവകുപ്പ് കേസെടുത്തേക്കും.






