ഗോരഖ്പൂർ: ഹണിമൂൺ യാത്രയ്ക്കിടെ ആർത്തവമുണ്ടായതിനെച്ചൊല്ലി ഭർത്താവ് ക്രൂരമായി മർദിച്ചെന്നും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്നുമുള്ല യുവതിയുടെ പരാതിയിൽ ഡൽഹി സ്വദേശിയായ ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗോരഖ്പൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആൻഡമാൻ- നിക്കോബാർ ദ്വീപുകളിലെ ഹണിമൂൺ യാത്രയ്ക്കിടെയാണ് തനിക്കുനേരെ ആക്രമണം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. നിലവിൽ ഇരുവരും അകന്നു കഴിയുകയാണ്.
ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഗോരഖ്പൂരിലെ രാംഗർഹ്താൽ പ്രദേശത്ത് താമസിക്കുന്ന യുവതിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് നിഖിൽ മിശ്ര, അമ്മ സഞ്ജു മിശ്ര, സഹോദരി നേഹ പാണ്ഡെ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഓഗസ്റ്റ് 15നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് രാംഗർഹ്താൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്യാമ നന്ദ് റായ് അറിയിച്ചു.
2023 മേയ് 30നാണ് നിഖിൽ മിശ്രയെ വിവാഹം കഴിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. വിവാഹത്തിന് മുമ്പ് തന്റെ കുടുംബം നൽകുന്ന സാധനങ്ങൾ ബ്രാൻഡഡ് ആയിരിക്കണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായും യുവതി ആരോപിച്ചു. വിവാഹസമയത്ത് തന്റെ പിതാവ് ഏകദേശം 20 ലക്ഷം രൂപ പണമായും ഒരു കാറും മറ്റ് സാധനങ്ങളുമടക്കം ഏകദേശം 40 ലക്ഷം രൂപയുടെ സ്ത്രീധനം നൽകിയതായും യുവതി പരാതിയിൽ വ്യക്തമാക്കി. എന്നാൽ വിവാഹശേഷം സ്ത്രീധനമായി നൽകിയ സാധനങ്ങളെച്ചൊല്ലി ഭർതൃവീട്ടുകാർ തന്നെ നിരന്തരം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ജൂൺ 2ന് ഡൽഹിയിലെ ഭർതൃവീട്ടിലേക്ക് പോയ യുവതിക്ക് പിന്നീട് ഭർത്താവിന്റെ കുടുംബത്തിൽനിന്ന് മാനസിക പീഡനം നേരിടേണ്ടിവന്നതായും പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷം ജൂലൈ 4ന് ഭർത്താവിനൊപ്പം ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലേക്ക് ഹണിമൂൺ യാത്ര പോയി. യാത്രയ്ക്കിടെ യുവതിക്ക് ആർത്തവം ആരംഭിച്ചതോടെ കടുത്ത വയറുവേദനയും അമിത രക്തസ്രാവവും ഉണ്ടായതായി പരാതിയിൽ പറയുന്നു.
ഇതിനെച്ചൊല്ലി ഭർത്താവ് പ്രകോപിതനായെന്നും, നേരത്തെ ആർത്തവത്തെക്കുറിച്ച് അറിയിക്കാതിരുന്നതെന്താണെന്ന് ചോദിച്ച് തന്നെ മർദിച്ചെന്നുമാണ് യുവതിയുടെ ആരോപണം. ഭർത്താവ് അടിക്കുകയും ചവിട്ടുകയും മുഷ്ടികൊണ്ട് ഇടിക്കുകയും കഴുത്ത് ഞെരിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ ഹോട്ടൽ ജീവനക്കാർ ഇടപെട്ടാണ് ആക്രമണം തടഞ്ഞതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ ഭർത്താവ് യുവതിയുടെ പിതാവിനെ ഫോണിൽ വിളിച്ച് ഡൽഹിയിലേക്ക് വന്ന് മകളെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടതായും, ഇനി അവളോടൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞതായും യുവതി ആരോപിച്ചു.
തുടർന്ന് യുവതി ഭർതൃവീട്ടിലേക്കുതന്നെ മടങ്ങിയെങ്കിലും ഭർത്താവിന്റെ അമ്മയും സഹോദരിയും ഭർത്താവിനെ പിന്തുണച്ച് തന്നെ ഉപദ്രവിച്ചുവെന്നും പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞ് ഏകദേശം 45 ദിവസങ്ങൾക്ക് ശേഷം, 2023 ജൂലൈ 14ന് ഭർതൃവീട്ടിൽനിന്ന് തന്നെ പുറത്താക്കിയതായും യുവതി ആരോപിച്ചു. വിവാഹസമയത്ത് തന്റെ കുടുംബം നൽകിയ സ്ത്രീധനസാധനങ്ങൾ തിരികെ നൽകിയില്ലെന്നും ഭർത്താവ് പിന്നീട് നിരന്തരം ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉന്നയിച്ച ശാരീരിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട ഉപദ്രവം, ഭർതൃവീട്ടിൽനിന്ന് പുറത്താക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പോലീസ് അറിയിച്ചു. ആരോപണങ്ങൾ അന്വേഷണത്തിലിരിക്കുന്നതിനാൽ കേസിലെ പ്രതികളുടെ ഭാഗത്തുനിന്നുള്ള വിശദീകരണം പുറത്തുവന്നിട്ടില്ല.






