ഇടുക്കി: ഇടുക്കിയിൽ അച്ഛനെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്. വെള്ളിയാഴ്ച രാത്രി 9:30 ഓടെയാണ് നെടുങ്കണ്ടത്തിന് സമീപം എഴുകുംവയലിലാണ് ഇരട്ടക്കൊലപാതകം നടന്നത്. പാറത്തറയിൽ ആന്റണി (59), ഭാര്യ വത്സമ്മ ( 55) എന്നിവരെയാണ് മകൻ അജീഷ് (26) കൊലപ്പെടുത്തിയത്.
കൊലപാതകശേഷം പ്രതി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തതോടെ ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിൽ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവക വികാരിക്ക് അയച്ചുകൊടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
അതേസമയം നാട്ടുകാർ എത്തിയപ്പോൾ പ്രതി കത്തിയുമായി അക്രമാസക്തനായി നിൽക്കുകയായിരുന്നു. നെടുങ്കണ്ടം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് വീടിനുള്ളിലേക്ക് കയറാനായത്. ദമ്പതികളുടെ ശരീരത്തിൽ വെട്ടും കുത്തുമേറ്റിട്ടുണ്ട്. ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിലാണ് മൃതദേഹങ്ങൾ. അജീഷിന് കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകി.




