നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ലഹരിക്ക് അടിമയായ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി. എഴുകുംവയൽ ആൻറണി, ഭാര്യ വത്സമ്മ എന്നിവരാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ അജീഷിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.
മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം അജീഷ് തന്നെയാണ് സുഹൃത്തിനെ ഫോണിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ചത്. തുടർന്ന് സുഹൃത്ത് പഞ്ചായത്ത് മെമ്പറെയും നാട്ടുകാരെയും വിവരമറിയിച്ചു. പിന്നാലെ മെമ്പറും നാട്ടുകാരും ചേർന്ന് വീട്ടിലെത്തി നോക്കിയപ്പോൾ കണ്ടത് രക്തം പറ്റിയ ആയുധവുമായി നിൽക്കുന്ന അജീഷിനെയാണ്. ഉടൻ തന്നെ വിവരമറിഞ്ഞെത്തിയ പോലീസ് സാഹസികമായിട്ടാണ് അജീഷിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.
അതേസമയം ലഹരിക്ക് അടിമയായ ഇയാളുടെ മാനസിക സ്ഥിരത പോലീസ് പരിശോധിച്ചു വരികയാണ്. കൊലപാതകത്തിനുള്ള യഥാർത്ഥ കാരണം എന്താണെന്ന് പ്രതിയെ ചോദ്യം ചെയ്താലേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തെ തുടർന്ന് സംഭവസ്ഥലം പോലീസ് സീൽ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൻറെ ഭാഗമായി ശനിയാഴ്ച രാവിലെ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.




