ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ A320 NEO വിമാനം 300 അടി താഴേക്ക് കുത്തനെ പതിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിമാനത്തിന്റെ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (ബ്ലാക്ക് ബോക്സ്) സംബന്ധിച്ച് എയർബസ് നടത്തിയ പ്രാഥമിക പരിശോധനയിൽ, വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങളായ എലിവേറ്ററുകളും എയ്ലറോണുകളും ഒരേസമയം ഏകദേശം നാല് സെക്കൻഡ് പ്രവർത്തനരഹിതമായതായി കണ്ടെത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒന്നിന് പിന്നാലെ തകരാറിലായതിനെ തുടർന്നാണ് നിയന്ത്രണ ഉപരിതലങ്ങൾക്ക് ആവശ്യമായ ഹൈഡ്രോളിക് പവർ നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇതോടൊപ്പം സ്പോയിലറുകളും പ്രവർത്തനരഹിതമായി. ഇത്തരത്തിലുള്ള വിമാനത്തിൽ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം നഷ്ടപ്പെടുന്നത് അസാധാരണമായ സംഭവമാണെന്നാണ് വിലയിരുത്തൽ.
വിമാനത്തിന്റെ മൂക്ക് മുകളിലേക്കോ താഴേക്കോ നീക്കുന്നത് എലിവേറ്ററുകളാണ്. ചിറകുകളുടെ അറ്റങ്ങൾ ഉയർത്തിയും താഴ്ത്തിയും വിമാനം ഇടത്തേക്കോ, വലത്തേക്കോ തിരിക്കാൻ സഹായിക്കുന്നത് എയ്ലറോണുകളാണ്. സ്പോയിലറുകൾ ലിഫ്റ്റ് കുറയ്ക്കാനും ഡ്രാഗ് വർധിപ്പിക്കാനും വിമാനത്തെ താഴേക്ക് ഇറക്കാനും വേഗത കുറയ്ക്കാനും സഹായിക്കുന്നു.
ഈ നാല് സെക്കൻഡിനിടെ പൈലറ്റിന്റെ നിയന്ത്രണ നിർദേശമില്ലാതെ തന്നെ എലിവേറ്ററുകളും എയ്ലറോണുകളും സ്വതന്ത്രമായി നീങ്ങിയതായും പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നു. തുടർന്ന് വിമാനത്തിന്റെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടു. കോ-പൈലറ്റായിരുന്നു അപ്പോൾ വിമാനം നിയന്ത്രിച്ചിരുന്നത്. വിമാനത്തിന്റെ സംവിധാനങ്ങളിൽ നിന്ന് സ്റ്റാൾ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കോ-പൈലറ്റ് സൈഡ്-സ്റ്റിക്ക് മുന്നോട്ട് തള്ളുകയായിരുന്നു.
ചിറകുകൾക്ക് വിമാനം ആകാശത്ത് നിലനിർത്താൻ ആവശ്യമായ ലിഫ്റ്റ് സൃഷ്ടിക്കാൻ കഴിയാത്ത അവസ്ഥയാണ് സ്റ്റാൾ. ഈ സാഹചര്യത്തിൽ വിമാനത്തിന്റെ മൂക്ക് താഴേക്ക് കൊണ്ടുവരുന്നത് സാധാരണ നടപടിയാണ്. എന്നാൽ ഹൈഡ്രോളിക് പവർ ഇല്ലാതിരുന്നതിനാൽ കോ-പൈലറ്റിന്റെ സൈഡ്-സ്റ്റിക്ക് ഇൻപുട്ട് ഉടൻ വിമാനത്തിന്റെ മൂക്ക് താഴേക്ക് മാറ്റിയില്ലെന്നാണ് വിവരം.
ഏതാനും സെക്കൻഡുകൾക്ക് ശേഷം മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളുടേയും പ്രവർത്തനം വീണ്ടെടുത്തതോടെയാണ് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുകിട്ടിയത്. എന്നാൽ അതിനു പിന്നാലെയുണ്ടായ ശക്തമായ താഴോട്ടുള്ള ചലനം വിമാനത്തിനുള്ളിൽ വലിയ ആഘാതമുണ്ടാക്കി. നിരവധി യാത്രക്കാരും ക്യാബിൻ ജീവനക്കാരും വിമാനത്തിന്റെ മേൽക്കൂരയിലേക്ക് തെറിച്ചുവീണതായാണ് റിപ്പോർട്ട്. ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഏകദേശം 7.8 വർഷം പഴക്കമുള്ള A320 NEO വിമാനത്തിൽ നിന്നുള്ള വിവരങ്ങൾ എയർബസിന്റെ ടൂളൂസിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സാങ്കേതിക പിന്തുണാ കേന്ദ്രമായ AIRTAC-ലേക്ക് കൈമാറിയിരുന്നു. ACARS സംവിധാനത്തിലൂടെ ചില വിവരങ്ങൾ നേരിട്ട് എയർബസിന് ലഭിച്ചിരിക്കാമെങ്കിലും, ബ്ലാക്ക് ബോക്സിലെ പൂർണ ഡാറ്റ വിമാനം നിലത്തിറങ്ങിയ ശേഷം എയർ ഇന്ത്യ ഡൗൺലോഡ് ചെയ്ത് അടിയന്തര പരിശോധനയ്ക്കായി അയച്ചതായാണ് വിവരം.
ഓഗസ്റ്റ് 5 സംഭവത്തിന് ഏകദേശം 15–16 മണിക്കൂറുകൾക്കുശേഷം എയർബസ് പ്രാഥമിക കണ്ടെത്തലുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് എയർ ഇന്ത്യയ്ക്ക് കൈമാറിയെന്നാണ് വിവരം. AI-2379 വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യം ഒരു ഹൈഡ്രോളിക് പ്രഷർ സെൻസർ, പ്രത്യേകിച്ച് ഒരു ഹൈഡ്രോളിക് പ്രഷർ സ്വിച്ചിന്റെ തകരാറുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് എയർബസിന്റെ ആദ്യ വിലയിരുത്തൽ. എന്നാൽ അപകടത്തിന്റെ കൃത്യമായ മൂലകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്തിമ ശുപാർശകളും എയർബസ് നൽകിയിട്ടില്ല.
ഇതിനിടെ എയർബസിലെയും ഫ്രാൻസിലെ അപകടാന്വേഷണ ഏജൻസിയായ BEAയിലെയും വിദഗ്ധർ ന്യൂഡൽഹിയിലെത്തി വിമാനത്തിന്റെ നേരിട്ടുള്ള പരിശോധന ആരംഭിച്ചു. വ്യാഴാഴ്ച നടത്തിയ പ്രാഥമിക ഭൗതിക പരിശോധനയിലും വിമാനത്തിന്റെ വിവിധ സംവിധാനങ്ങൾ പരിശോധിച്ചതിലും ലഭിച്ച പുതിയ വിവരങ്ങൾ ഇന്ത്യയുടെ Aircraft Accident Investigation Bureau (AAIB)യ്ക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം, വിമാനത്തിന്റെ ക്യാപ്റ്റൻ സുദീപ് വസിഷ്ഠയുടെ പ്രവർത്തനങ്ങൾക്ക് ഈ ഗുരുതരമായ സുരക്ഷാ സംഭവവുമായി നിലവിൽ ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ ഇക്കാര്യം ഇപ്പോഴും പരിശോധിച്ചുവരികയാണ്. ഫ്ലൈറ്റ് ലാൻഡ് ചെയ്തതിന് ശേഷം ക്യാപ്റ്റൻ വസിഷ്ഠയോട് നടത്തിയ രണ്ട് പരിശോധനകളിലും പരാജയപ്പെട്ടതായി റിപ്പോർട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീരത്തിൽ മരിജുവാനയുടെ സാന്നിധ്യം കണ്ടെത്തിയതായും, വിമാനത്തിലെ ഒരു ക്യാബിൻ ജീവനക്കാരൻ ക്യാപ്റ്റൻ നേരത്തെ ‘പോട്ട്’ ഉപയോഗിച്ചതായി പരാതി നൽകിയതായും വിവരമുണ്ട്.
ക്യാപ്റ്റന്റെ പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസിലുമുള്ള എല്ലാ പൈലറ്റുമാർക്കും നിരോധിത ലഹരിവസ്തുക്കളോ ചില മരുന്നുകളോ ശരീരത്തിൽ ഇല്ലെന്ന് ഉറപ്പാക്കുന്നതിനായി നിർബന്ധിത പരിശോധന നടത്താൻ എയർ ഇന്ത്യ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി AAIBയുടെ നേതൃത്വത്തിലുള്ള അന്വേഷണം തുടരുകയാണ്.




