ന്യൂഡൽഹി: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സുരക്ഷാ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കുന്നത് ഒഴിവാക്കാൻ ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ (DGMA) പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഷിപ്പ് മാനേജർമാർക്കും റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് സർവീസ് ലൈസൻസ് (RPSL) കമ്പനികൾക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. പേർഷ്യൻ ഗൾഫ് മേഖലയിലെ നിലവിലെ സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ പരമാവധി ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഡിജിഎംഎ ‘എക്‌സ്’ പ്ലാറ്റ്ഫോമിലൂടെയാണ് ഈ വിവരം അറിയിച്ചത്. 2026-ലെ സർക്കുലർ നമ്പർ 36 പ്രകാരം, മറു ഉത്തരവ് ഉണ്ടാകുന്നതുവരെ ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.
പ്രധാന മുൻകരുതൽ നടപടികളും സർക്കുലറിൽ വിശദീകരിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക്, പേർഷ്യൻ ഗൾഫ്, സമീപ സമുദ്ര മേഖലകൾ എന്നിവിടങ്ങളിലെ സുരക്ഷാ സാഹചര്യം കർശനമായി നിരീക്ഷിക്കണമെന്നും, നാവിക മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും തുടർച്ചയായി വിലയിരുത്തണമെന്നും ഡിജിഎംഎ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര കപ്പൽ-തുറമുഖ സുരക്ഷാ ചട്ടമായ ISPS കോഡ് കർശനമായി പാലിക്കണമെന്നും, അടിയന്തര സാഹചര്യങ്ങളിൽ ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ–ഇന്ത്യൻ ഓഷ്യൻ റീജിയൻ (IFC-IOR), മാരിടൈം ഡൊമെയ്ൻ അവയർനസ് സെന്റർ (MMDAC) എന്നിവയുമായി ഉടൻ ബന്ധപ്പെടണമെന്നും ഓപ്പറേറ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
യുഎഇ പതാകയുള്ള എം.ടി. അൽ ബഹിയ, എം.ടി. മൊംബാസ എന്നീ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം. നാവിക മുന്നറിയിപ്പുകൾ അവഗണിച്ചെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുമാണ് ഈ കപ്പലുകൾക്കെതിരെ ഇറാൻ ആരോപിച്ചിരിക്കുന്നത്.
സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
“നാവികരെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങളെയും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ ഗതാഗതം തടസ്സപ്പെടുത്തുന്ന നടപടികളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു,” എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിൽ പ്രതിഷേധം അറിയിക്കുന്നതിനായി ന്യൂഡൽഹിയിലെ ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ സുരക്ഷാ സ്ഥിതി വീണ്ടും ആശങ്കാജനകമായി തുടരുകയാണ്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയാണ് ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്നത്.


















































