അറ്റ്‌ലാന്റ: ഫിഫയുടെയും റഫറിമാരുടെയും വഴിവിട്ട ആനുകൂല്യത്തിന്റെ ബലത്തിലാണ് അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിലെത്തിയതെന്ന ആരോപണങ്ങൾക്കു ശക്തമായ മറുപടിയുമായി ക്യാപ്റ്റൻ ലിയോണൽ മെസി. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് തോൽപ്പിച്ച് അർജന്റീന തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെയായിരുന്നു മെസിയുടെ പ്രതികരണം.
മത്സരത്തിൽ ആദ്യപകുതിയിൽ പിന്നിലായിരുന്ന അർജന്റീന, മെസിയുടെ രണ്ട് നിർണായക അസിസ്റ്റുകളുടെ മികവിൽ ആറ് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടി വിജയം സ്വന്തമാക്കി.
ടൂർണമെന്റിന്റെ തുടക്കം മുതൽ അർജന്റീനയ്ക്ക് അനുകൂലമായി റഫറിമാർ വിവാദപരമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിനാണ് മെസി മറുപടി നൽകിയത്.
“ഇത് ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ അവർക്ക് അങ്ങനെയാകാം. അവർ എന്തും പറയട്ടെ. പക്ഷേ മൈതാനത്ത് ഞങ്ങൾക്ക് ആരും ഒന്നും വെറുതെ തരുന്നില്ലെന്ന് ഞങ്ങൾ ഒരിക്കൽക്കൂടി തെളിയിച്ചു. സംശയങ്ങളുടെയും കടുത്ത വിമർശനങ്ങളുടെയും നിഴലിലാണ് ഞങ്ങൾ ഈ ടൂർണമെന്റിലേക്ക് എത്തിയത്. എങ്കിലും ഈ ടീമിന്റെ പോരാട്ടവീര്യത്തിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. ഞങ്ങൾ പരാജയപ്പെടാൻ കാത്തിരുന്നവർക്ക് മൈതാനത്ത് തന്നെ മറുപടി നൽകിയിട്ടുണ്ട്,” മെസി പറഞ്ഞു.
“ഞങ്ങൾ ഇംഗ്ലണ്ടിനോട് തോറ്റിരുന്നെങ്കിൽ പലരും ഞങ്ങളെക്കുറിച്ച് അസംബന്ധങ്ങൾ പറയുമായിരുന്നു. എന്നാൽ അതിനുള്ള അവസരം ഞങ്ങൾ അവർക്ക് നൽകിയില്ല. ഭാഗ്യവശാൽ ഈ നിർണായക മത്സരം ജയിക്കാൻ ഞങ്ങൾക്ക് സാധിച്ചു,” എന്നും മെസി കൂട്ടിച്ചേർത്തു.
200-ലധികം രാജ്യാന്തര മത്സരങ്ങളുടെ കരിയറിൽ ഇംഗ്ലണ്ടിനെതിരെ മെസി ആദ്യമായാണ് കളിച്ചത്. 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഡീഗോ മറഡോണ നേടിയ ചരിത്രപ്രസിദ്ധമായ ‘ഹാൻഡ് ഓഫ് ഗോഡ്’ ഗോളും’ഗോൾ ഓഫ് ദ സെഞ്ചുറി’യും അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ മുഹൂർത്തങ്ങളിലൊന്നാണ്.
ഇംഗ്ലണ്ടിനെതിരായ ഈ വിജയം മറഡോണയ്ക്കാണ് സമർപ്പിക്കുന്നതെന്നും മെസി പറഞ്ഞു.

















































