തിരുവനന്തപുരം: സൈക്കിളിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ച ഏഴുവയസുകാർ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ. മസ്തിഷ്ക മരണം സംഭവിച്ച ഏഴ് വയസുകാരൻ തിരുനെൽവേലി സ്വദേശിയായ യാഷ്വാനാണ് സംസ്ഥാനത്ത് അഞ്ച് പേർക്ക് പുതുജീവൻ നൽകുന്നത്. അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജമാക്കി അധികൃതർ. ഏഴ് വയസുകാരന്റ മസ്തിഷ്കമരണം സ്ഥിരീകരിച്ചത് കിംസ് ആശുപത്രിയിൽ വച്ചായിരുന്നു.
യാഷ്വാന്റെ വൃക്കയുമായി കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക് റോഡ് മാർഗം പോവുന്ന സംഘത്തിനാണ് ഗ്രീൻ കോറിഡോർ സജ്ജമാക്കിയത്. അവയവവുമായി സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് അവയവ ദാന സംഘം പോവുന്നത് റോഡ് മാർഗമാണ്. യാഷ്വാന്റെ കരൾ കിംസിൽ തന്നെയുള്ള രോഗിക്കാണ് നൽകുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും കോർണിയ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗിക്കും ഹൃദയ വാൽവ് ശ്രീ ചിത്രയിലെ രോഗിക്കുമാണ് നൽകുന്നത്.
കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഏഴ് വയസുകാരന്റെ വൃക്ക സ്വീകരിക്കുന്നത് കണ്ണൂർ സ്വദേശിയായ 17കാരനാണ്. KL 16 W 424 എന്ന ആംബുലൻസിലാണ് വൃക്ക കോഴിക്കോടേക്ക് കൊണ്ടു പോവുന്നത്.
















































