കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരുയിപുരിൽ 11 വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നതു കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ബാലികയെ ജീവനോടെ കുളത്തിലേക്ക് തള്ളിയെന്നാണ് കണ്ടെത്തിയത്. ദക്ഷിണ 24 പർഗണാസ് ജില്ലയിലെ സൂര്യപുർ ഹാട്ട് പ്രദേശത്തെ ഒരു കുളത്തിൽ നിന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ ബാലികയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം സുഹൃത്തിനായി ജന്മദിന സമ്മാനം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി തിരികെ എത്താതിരുന്നതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായ പരുക്കുകൾ ഉണ്ടായിരുന്നുവെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റതും നഖംകൊണ്ടു മാന്തിയതുമായ പാടുകൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. കൂടാതെ തലയിൽ ശക്തമായി മർദ്ദനമേറ്റതിൻറെയും അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ശ്വാസകോശത്തിലും വയറിലും വെള്ളം കണ്ടെത്തിയതിനെ തുടർന്ന് കുളത്തിലേക്ക് തള്ളുമ്പോൾ ബാലിക ജീവനോടെ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തലക്കേറ്റ ഗുരുതര പരുക്കുകളും തുടർന്നു വെള്ളത്തിൽ വീണുള്ള ശ്വാസംമുട്ടലുമാണെന്ന് മരണകാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. സംഭവത്തിൽ ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന പ്രവർത്തനം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ ആനന്ദ് സർദാറിനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. ഇതിനോടകം മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് ചിലരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസിന്റെ വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ നാല് പേർ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചതായും അവ വിശദമായി പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് വലിയ ജനരോഷമാണ് പൊട്ടിപ്പുറപ്പെട്ടത്. ബാരുയിപുർ- ജോയ്നഗർ റോഡും സീൽദാഹ്-നാംഖാന റെയിൽപാതയും നാട്ടുകാർ ഉപരോധിച്ചു. ടയർ കത്തിച്ചും പോലീസ് വാഹനങ്ങൾ തകർത്തും പ്രതിഷേധം ശക്തമായി. സംഘർഷാവസ്ഥയ്ക്കിടെ സംശയാസ്പദനായ ഒരാളെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മറ്റൊരാളെ പോലീസ് രക്ഷപ്പെടുത്തി അറസ്റ്റ് ചെയ്തു. പോലീസിന് നേരെയുണ്ടായ കല്ലേറിൽ നിരവധി ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജനക്കൂട്ട ആക്രമണത്തിനും പോലീസിന് നേരെയുണ്ടായ അതിക്രമങ്ങൾക്കും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിയമ -സമാധാന നില നിയന്ത്രിക്കാൻ ബാരുയിപുർ, നരേന്ദ്രപുർ, സോണാർപുർ മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ പോലീസ് സന്നാഹം പ്രദേശത്ത് തുടരുകയാണെന്നും സ്ഥിതി നിയന്ത്രണത്തിലുള്ളതാണെന്നും അധികൃതർ അറിയിച്ചു. അഭ്യൂഹങ്ങളിൽ വിശ്വാസം വെക്കരുതെന്ന് പൊതുജനങ്ങളോട് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം സംഭവം രാഷ്ട്രീയമായും വലിയ വിവാദമായി മാറിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ ക്രൂരസംഭവം വീണ്ടും സ്ത്രീസുരക്ഷയും കുട്ടികളുടെ സുരക്ഷയും സംബന്ധിച്ച ചർച്ചകൾ ശക്തമാക്കുകയാണ്.

















































