പാലാ: ഭരണം കയ്യേറി മാസങ്ങൾക്കുള്ളിൽ യുഡിഎഫ്– സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയിൽ പുളിക്കക്കണ്ടം കുടുംബത്തിനുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ്. നഗരസഭയിൽ സ്വതന്ത്രരായ പുളിക്കക്കണ്ടം കുടുംബത്തിന് നൽകി വന്നിരുന്ന പിന്തുണ പിൻവലിക്കുന്ന പ്രമേയം കോൺഗ്രസ് പാസാക്കി. കോൺഗ്രസിന്റെ മണ്ഡലം കമ്മറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഭരണമല്ല, ആത്മാഭിമാനം സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോൺഗ്രസ് തീരുമാനമെടുത്തത്.
കഴിഞ്ഞ ദിവസം നഗരസഭയുടെ കൊട്ടാരമറ്റം ബസ്സ്റ്റാൻഡ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനായി വിട്ടുകൊടുക്കാനുള്ള തീരുമാനത്തെത്തുടർന്ന് നഗരസഭയിൽ ഭരണമുന്നണിയിൽ തന്നെ ഭിന്നത രൂക്ഷമായിരുന്നു. ഭരണമുന്നണിയിലെ സ്വതന്ത്ര അംഗങ്ങളായ നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇടതുപക്ഷ നീക്കത്തിന് ഒത്താശ ചെയ്തുകൊടുത്തുവെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. പിന്നീട് ഈ വിഷയം ചർച്ച ചെയ്ത കൗൺസിൽ യോഗത്തിൽനിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയിരുന്നു. സ്വതന്ത്ര കൂട്ടായ്മയുമായി ഇനി ഭരണത്തിൽ യോജിപ്പിനില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ പറയുകയും ചെയ്തിരുന്നു.
അതേസമയം ഇതോടെ പാലാ നഗരസഭ ഭരണ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. നഗരസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷമില്ലാതെവന്നതോടെയാണ് സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. തുടർന്ന് ചെയർപേഴ്സൺ സ്ഥാനം ആദ്യ ടേമിൽ ദിയയ്ക്ക് നൽകുകയായിരുന്നു.
26 അംഗ നഗരസഭയിൽ എൽഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. ഇതിലൊരാൾ കോൺഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു. പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി. ഇതോടെയാണ് നഗരസഭയിൽ യുഡിഎഫ് ഭരണം പിടിച്ചത്. പക്ഷെ ഭരണത്തിലേറിയതുമുതൽ പുളിക്കക്കണ്ടത്തിന്റെ കുടുംബ വാഴ്ചയാണ് നടക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതിനിടെ അംഗങ്ങൾക്കെതിരെ മോഷണ ആരോപണവുമായി ദിയ രംഗത്തെത്തിയതോടെ പ്രശ്നങ്ങൾ വഷളാവുകയായിരുന്നു. തുടർന്ന് മാണി സി കാപ്പൻ അടക്കമുള്ള നേതാക്കൾ രംഗത്തെത്തി ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.



















































