ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിവാദ പരാമർശങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകി ഇറാൻ. കൊല്ലപ്പെട്ട സുപ്രീം ലീഡർ ആയത്തൊള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിനിടെ രാജ്യത്തെ മുതിർന്ന നേതാക്കളെ ഒരൊറ്റ ആക്രമണത്തിലൂടെ ഇല്ലാതാക്കാമായിരുന്നു എന്ന ട്രംപിന്റെ പരാമർശമാണ് വിവാദമായത്.
അമേരിക്കൻ മാധ്യമമായ ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത് ഇങ്ങനെ- ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ ഇറാനിലെ പ്രധാന നേതാക്കൾ ഒരുമിച്ചുകൂടിയിരുന്നതിനാൽ അത് സൈനികമായി ഉപയോഗിക്കാവുന്ന അവസരമായിരുന്നു. ഒറ്റ ഷോട്ടിൽ എല്ലാവരേയും തീർക്കാമായിരുന്നു. എന്നാൽ അത്തരമൊരു നടപടി കൈകൊണ്ടില്ല, അങ്ങനെ ചെയ്താൽ പിന്നീട് ചർച്ചകൾ നടത്താൻ ആരും അവശേഷിക്കില്ല.
അതുപോലെ ഖമനേയിക്കായി വലിയ ജനക്കൂട്ടം ദുഃഖം രേഖപ്പെടുത്തുന്നതിനെക്കുറിച്ചും ട്രംപ് സംശയം പ്രകടിപ്പിച്ചു. നിരവധി ഇറാനികൾ അദ്ദേഹത്തെ എതിർക്കുന്നവരാണെന്ന് കരുതിയിരുന്നുവെന്നും, കണ്ടത് ‘കൃത്രിമ കണ്ണീർ’ ആയിരിക്കാമെന്നും ട്രംപ് പറഞ്ഞു.
ഇതിന് മറുപടിയായി അർമേനിയയിലെ ഇറാൻ എംബസി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രസ്താവന പുറത്തിറക്കി. അമേരിക്കയ്ക്ക് സംസ്കാരവും ചരിത്രവും മാനവും ഇല്ല” എന്ന് ആരോപിച്ചുകൊണ്ടാണ് വിമർശനം. ജൂലൈ 4ന് അമേരിക്ക തന്റെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഈ പരാമർശം ഉണ്ടായത്.
“മനുഷ്യരെ കൊന്നൊടുക്കാം, പക്ഷേ ആശയങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല. നിങ്ങൾ ആയത്തൊള്ള ഖമനേയിയെ കൊന്നെങ്കിലും, അത് ഒരു സുഗന്ധക്കുപ്പി തകർത്തതുപോലെയാണ്. അതിന്റെ സുഗന്ധം എല്ലായിടത്തും പടർന്നു. നിങ്ങൾക്ക് ഇത് മനസിലാക്കാനാവില്ല, കാരണം നിങ്ങൾക്ക് സംസ്കാരവും ചരിത്രവും മാനവും ഇല്ല,” പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഖമനേയിയുടെ സംസ്കാരച്ചടങ്ങുകളിൽ ഇറാനിലെ മുതിർന്ന നേതാക്കളും അദ്ദേഹത്തിന്റെ മക്കളും പങ്കെടുത്തു. നിലവിലെ സുപ്രീം ലീഡർ മൊജ്താബ ഖമേനി ഒഴികെ മറ്റ് എല്ലാവരും ചടങ്ങുകളിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.
1989 മുതൽ ഇറാന്റെ സുപ്രീം ലീഡറായിരുന്ന ഖമേനി ഫെബ്രുവരി 28ന് അമേരിക്ക- ഇസ്രായേൽ സൈനിക നീക്കത്തിന്റെ ആദ്യദിവസം നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 86 വയസായിരുന്നു. ശനിയാഴ്ച ആരംഭിച്ച സംസ്കാരച്ചടങ്ങുകൾ പല ദിവസങ്ങളിലായി തുടരുകയാണ്. ടെഹ്റാനിൽ വൻജനക്കൂട്ടം ഒഴുകിയെത്തിയതിനെ തുടർന്ന് റോഡുകൾ അടച്ചിടുകയും വ്യോമഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു.
ഖമനേയിയുടെ മൃതദേഹം ഗ്രാൻഡ് മൊസല്ല സമുച്ചയത്തിൽ പൊതുദർശനത്തിന് വച്ചിരുന്നു. ഇറാനിയൻ പതാകകൊണ്ട് പൊതിഞ്ഞ ശവപ്പെട്ടിയോടൊപ്പം അദ്ദേഹത്തിന്റെ കറുത്ത തലപ്പാവും വച്ചിരുന്നു. ഫെബ്രുവരി ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് ബന്ധുക്കളുടെ ശവപ്പെട്ടികളും സമീപത്തുണ്ടായിരുന്നു. ടെഹ്റാനിൽ നടക്കുന്ന ചടങ്ങുകളിൽ ഒരു കോടിയിൽ കൂടുതൽ ആളുകൾ പങ്കെടുക്കുമെന്ന് ഇറാനിയൻ അധികൃതർ അറിയിച്ചു. തലസ്ഥാനത്തെ ചടങ്ങുകൾക്ക് ശേഷം ഖമനേയിയുടെ മൃതദേഹം ഇറാനിലെ വിവിധ നഗരങ്ങളിലേക്കും അയൽരാജ്യമായ ഇറാഖിലേക്കും കൊണ്ടുപോകും.
















































