കോന്നി: കോന്നിയിലെ 13 വയസുകാരിയുടെ വ്യാജ പീഡന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി യുവാവ്. തന്നെ കാലിൽ ബൂട്ടിട്ട് ചവിട്ടിയരച്ചു. മുടിയിൽ പിടിച്ചു വലിച്ചു. ചെവിയിൽ പിടിച്ച് കറക്കി. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചുവെന്നാണ് യുവാവ് പറയുന്നത്. മൂന്നാം തീയതി വൈകിട്ട് പിടികൂടിയ ശേഷം ഇന്നലെ വൈകിട്ടാണ് വിട്ടയച്ചത്. ഈ സമയം അത്രയും പ്രായപൂർത്തിയാകാത്ത കുട്ടികളും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ആളുമാറി സഹോദരനെയും പിടിച്ചുകൊണ്ടുപോയിയെന്നും പിന്നീട് വിട്ടയച്ചുവെന്നും യുവാവ് വിശദീകരിക്കുന്നു.
അതേസമയം ചൈൽഡ് ഹെൽപ് ലൈൻ വഴിയായിരുന്നു പോലീസിന് 13കാരിയുടെ പരാതി കിട്ടിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹപാഠികൾ ഉൾപ്പെടെ ആറുപേരെ ഇന്നലെ രാവിലെ മുതൽ കസ്റ്റഡിയിൽ വെച്ചിരുന്നു. ആദ്യം പെൺകുട്ടി നൽകിയ മൊഴികളിലും പിന്നീട് നൽകിയ മൊഴികളിലും മാറ്റമുണ്ടെന്നാണ് പോലീസ് പറയുന്നത്.
വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു വ്യക്തമായതോടെ കസ്റ്റഡിയിലെടുത്ത ആറ് പേരെയും താൽക്കാലികമായി വിട്ടയച്ചു. അതേസമയം, അന്വേഷണം പോലീസ് അവസാനിപ്പിക്കില്ലെന്നാണ് അറിയുന്നത്. രജിസ്റ്റർ ചെയ്ത പോക്‌സോ കേസുകളിൽ പോലീസ് അന്വേഷണം തുടരും. കൂടാതെ ചൈൽഡ് ഹെൽപ്പ് ലൈനിൽ കളവായി മൊഴി നൽകിയ സാഹചര്യം പരിശോധിക്കും. പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കും.
അതുപോലെ 13 കാരിയുടെ മൊഴി പൂർണമായും കളവ് എന്ന നിഗമനത്തിലാണ് പോലീസുള്ളത്. കളവ് പറയാൻ കാരണം പ്രണയ നൈരാശ്യമാണെന്നാണ് പോലീസ് കണ്ടെത്തൽ. കൂട്ടത്തിൽ ഉള്ള സഹപാഠിയോട് പെൺകുട്ടി പ്രണയാഭർത്ഥന നടത്തിയെങ്കിലും നിരസിച്ചതിലുള്ള നിരാശയിലാണ് വ്യാജ പീഡന ആരോപണമുന്നയിച്ചതെന്നാണ് കണ്ടെത്തൽ.


















































