തൃശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേര് നൽകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. നെടുമ്പാശേരി വിമാനത്താവളം യാഥാർഥ്യമാക്കുന്നതിൽ കെ. കരുണാകരൻ വഹിച്ച പങ്ക് ചരിത്രപരമാണെന്നും അദ്ദേഹത്തിന്റെ സംഭാവനയ്ക്ക് അർഹമായ അംഗീകാരം നൽകേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
കെ. കരുണാകരന്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തൃശൂരിലെ മുരളീമന്ദിരം സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കവെയാണ് വിഎം സുധീരൻ ഇക്കാര്യം പറഞ്ഞത്.
നെടുമ്പാശേരി വിമാനത്താവളം കരുണാകരന്റെ ദീർഘവീക്ഷണമുള്ള പദ്ധതികളിലൊന്നായിരുന്നുവെന്ന് സുധീരൻ പറഞ്ഞു. ജനപങ്കാളിത്ത മാതൃകയിൽ വിമാനത്താവളം യാഥാർഥ്യമാക്കി രാജ്യത്തിന് മാതൃകയായ വികസന പരീക്ഷണമാണ് അന്ന് നടപ്പാക്കിയതെന്നും ഇന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി നെടുമ്പാശേരി വളർന്നതിൽ കെ. കരുണാകരന്റെ സംഭാവന നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ സർക്കാരുകൾ മാറിമാറി വന്നിട്ടും വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനിയെങ്കിലും ആ ആവശ്യം സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധീരൻ കൂട്ടിച്ചേർത്തു.
കെ. കരുണാകരനുമായി നയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസ്സമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ കോൺഗ്രസിൽ ഗ്രൂപ്പ് വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും പാർട്ടിയുടെ പൊതുതാൽപര്യ വിഷയങ്ങളിൽ നേതാക്കൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നുവെന്നും സ്ഥാനാർഥി നിർണയത്തിൽ സാമൂഹിക സന്തുലിതാവസ്ഥ ഉറപ്പാക്കാൻ കെ. കരുണാകരനും എ.കെ. ആന്റണിയും പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നിയമസഭയിലും പാർലമെന്റിലും കെ. കരുണാകരനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ രാഷ്ട്രീയജീവിതത്തിലെ പ്രധാന അനുഭവങ്ങളിലൊന്നാണെന്നും ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹത്തിന് ശ്രദ്ധേയമായ സ്ഥാനമുണ്ടായിരുന്നുവെന്നും സുധീരൻ പറഞ്ഞു. കോൺഗ്രസിൽ നിന്ന് വിട്ട് ഡി.ഐ.സി. രൂപീകരിച്ച കരുണാകരനെ വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞതും തനിക്ക് സംതൃപ്തി നൽകിയ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് കെ. കരുണാകരനെപ്പോലുള്ള നേതാക്കളുടെ അഭാവം പൊതുരംഗത്ത് പ്രകടമായി അനുഭവപ്പെടുന്നതായും വി.എം. സുധീരൻ പറഞ്ഞു.


















































