കൊച്ചി: സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് ഗായകൻ ഹനാൻ ഷാ. ഒരു നടന്റെ പണം തട്ടിയെടുത്തെന്നും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിച്ചെന്നുമായിരുന്നു ഹനാൻ ഷായ്ക്കെതിരെ സമൂഹമാധ്യമത്തിലെ ചില അക്കൗണ്ടുകളിൽ നിന്നുമുയര്‍ന്ന ആരോപണങ്ങൾ. ഈ ആരോപണങ്ങൾ വാസ്തവം തിരിച്ചറിയാതെ ഉന്നയിക്കുന്നതാണെന്നും അപകീർത്തികരമായ വാർത്തകൾക്കെതിരെയും വ്യക്തികൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ഹനാന്‍ ഷാ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. “കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്കെതിരെ ഏതാനും കുറച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന് ഒരു അഭിനേതാവുമായി ബന്ധപ്പെട്ട് കളവായും കൃത്രിമമായും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കണ്ടു. ഈ ഇട്ടിട്ടുള്ള വിഡിയോകളില്‍ ഞാന്‍ ഒരു അഭിനേതാവിന്റെ പൈസ തട്ടിച്ചതായും അതുപോലെ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ത്രീ വിഷയത്തില്‍ മധ്യസ്ഥത വഹിച്ചതുമായി പറയുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ കളവായി ഉന്നയിച്ചിട്ടുള്ളതാണ്. ഞാനും ഈ പറയുന്ന അഭിനേതാവും ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ ‘Enet Cassette’ ഹക്കീം ഒരു സ്ത്രീയുമായി ബന്ധപ്പെട്ട സ്റ്റോറി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതായി എന്നോട് പറയുന്നത്, അന്ന് ആ സിനിമ സെറ്റില്‍ Enet Cassette ഹക്കീം ഫോളോ ചെയ്യുന്നതായിട്ടുള്ള വ്യക്തി ഞാന്‍ മാത്രമായതു കൊണ്ടും അഭിനേതാവും അദ്ദേഹത്തിന്റെ മാനേജര്‍ക്കും ഹക്കീമിനെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാലുമാണ് അഭിനേതാവ് എന്നെ കാര്യം അറിയിച്ചത്.
ആ സമയത്ത് അഭിനേതാവും അവരുടെ മാനേജറും ഈ കാര്യത്തില്‍ നിരപരാധിയാണെന്ന് എന്നോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഹക്കീമിനെ ബന്ധപ്പെട്ടതും, ഹക്കീം ആവശ്യപ്പെട്ട പ്രകാരം 25 ലക്ഷം രൂപ നല്‍കുകയാണെങ്കില്‍ പോസ്റ്റ് ചെയ്ത സ്റ്റോറി ഡിലീറ്റ് ചെയ്യാമെന്നും മേല്‍ പറഞ്ഞ സ്ത്രീ പരാതി പിന്‍വലിക്കുമെന്നും, മേലില്‍ പരാതിയുമായി മുന്നോട്ട് പോകില്ലായെന്നും, മേലില്‍ ഇതിനെ സംബന്ധിച്ചോ സിനിമയെ സംബന്ധിച്ചോ സ്റ്റോറി അല്ലെങ്കില്‍ പിന്നീടൊരു പോസ്റ്റ് ചെയ്യില്ലായെന്നും പറഞ്ഞതു പ്രകാരം ഞാന്‍ ആ വിവരം അഭിനേതാവിനെ അറിയിച്ചിട്ടുള്ളതും, അവര്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ 10 ലക്ഷം രൂപ നേരിട്ടും, ബാക്കി 15 ലക്ഷം രൂപ നേരിട്ട് എടപ്പാള്‍ സ്വദേശത്ത് നല്‍കാന്‍ സാധിക്കാത്തതില്‍ ഹക്കീമിന്റെയും അഭിനേതാവിന്റെ മാനേജരുടെയും നിര്‍ദ്ദേശപ്രകാരം എന്റെ സുഹൃത്തായ എടപ്പാള്‍ സ്വദേശി സവാദിന്റെ അക്കൗണ്ട് വഴി നല്‍കേണ്ട സാഹചര്യമുണ്ടായി.
ആ സാമ്പത്തിക ഇടപാടില്‍ ഇതല്ലാതെ എനിക്ക് വേറെയൊരു പങ്കുമില്ലാത്തതാണ്. ആ സാമ്പത്തിക ഇടപാടിലെ പൈസ ഞാന്‍ ഹക്കീമുമായി ചേര്‍ന്ന് തട്ടിച്ചതായി അഭിനേതാവിന് ഇന്നുവരെ ഒരു പരാതിയും ഇല്ല. അദ്ദേഹവും ഞാനും ഇപ്പോഴും നല്ല ബന്ധത്തിലാണ്. നിരപരാധിയായ എന്നെ ക്രൂശിക്കാനും കരിവാരി തേക്കാനുമാണ് കളവായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഞങ്ങളുടെ സിനിമയുടെ പ്രൊഡ്യൂസറായ നിരപരാധിയായ ഷെരീഫ് ഇക്കയെ ആവശ്യമില്ലാതെ ഇതില്‍ വലിച്ചിഴച്ചിട്ടുള്ളതും, അതുപോലെ എന്റെ നിര്‍ദ്ദേശപ്രകാരം ഇതില്‍ ഇടപെട്ട എന്റെ സുഹൃത്തായ സവാദിനെയും ആവശ്യമില്ലാതെ ഇതില്‍ വലിച്ചിഴച്ചിട്ടുള്ളതുമാണ്.എനിക്കെതിരെ കളവായും കൃത്രിമമായും കണ്ടന്റ്, വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാവര്‍ക്കുമെതിരെ ഞാന്‍ നിയമ നടപടി സ്വീകരിക്കുന്നതാണ്. – ഹനാൻ ഷാ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പ്രസ്താവനയിൽ കുറിച്ചു.

















































