തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ മൂന്നു ബ്രാഞ്ചുകളിലായി മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. ഉദിയൻകുളങ്ങര ചെങ്കൽ സ്വദേശി ലിപ്സണാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകരയിലുള്ള കെഎസ്എഫ്ഇയുടെ മൂന്നു ബ്രാഞ്ചുകളിലായി മുക്കുപണ്ടം പണയം വച്ച് 65 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
അതേസമയം അറസ്റ്റിനുശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുന്നതിനിടെ കുഴഞ്ഞുവീണ പ്രതിയെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ ചികിത്സയിലാണ്.
വിവിധ ബ്രാഞ്ചുകളിൽ ഒരാൾ തന്നെ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സാഹചര്യത്തിൽ കെഎസ്എഫ്ഇ ഉദ്യോഗസ്ഥരുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒരിടത്തുപോലും വ്യാജ സ്വർണമാണെന്ന് തിരിച്ചറിയാതെ പോയതാണ് ദുരൂഹത സൃഷ്ടിക്കുന്നത്. അതിനാൽ തന്നെ പണയം സ്വീകരിച്ചതിൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും വീഴ്ചയുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.















































