കാൻസാസ് സിറ്റി: ലോകകപ്പിൽ ആരാധനകർ കാത്തിരുന്നത് ആ നിമിഷത്തിനുവേണ്ടിയായിരുന്നു, കാൽപ്പന്തിന്റെ മിശിഹ അവതരിക്കുന്നതു കൺകുളിർക്കെ കാണാൻ… കണ്ണും മനസും നിറച്ച് കൺകുളിർക്കെ അതുകാണുകയും ചെയ്തു. കിരീടം നിലനിർത്താനിറങ്ങിയ അർജൻറീനയ്ക്കിത് സ്വപ്നതുല്യമായ തുടക്കം. കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നിറഞ്ഞ ഗ്യാലറിയിൽ നടന്ന ആവേശ പോരാട്ടത്തിൽ ക്യാപ്റ്റൻ ലിയോണൽ മെസിയുടെ ഹാട്രിക് മികവിൽ അർജൻറീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽജീരിയയെ കീഴടക്കി. കളിയുടെ 17-ാം മിനിറ്റിലായിരുന്നു മിശിഹയുടെ വക ആദ്യ ഗോൾ പിറന്നത്. പിന്നാലെ, 60, 76 മിനിറ്റുകളിൽ വീണ്ടും മെസി അവതരിച്ചു.
അതേസമയം മെസിയുടെ ഇതിഹാസ കരിയറിലെ മറ്റൊരു സുവർണ്ണ അധ്യായത്തിനാണ് കാൻസാസ് സിറ്റി സാക്ഷ്യം വഹിച്ചത്. ഈ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളിൽ കളിക്കുന്ന ലോകത്തിലെ ആദ്യ പുരുഷ താരം എന്ന റെക്കോർഡ് 38-കാരനായ മെസി സ്വന്തമാക്കി. ഒപ്പം കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കും..
തുടക്കം മുതൽ ഇരുടീമുകളും അതിവേഗ ആക്രമണങ്ങളാണ് പുറത്തെടുത്തത്. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ മെസി പന്ത് അൽജീരിയൻ വലയിലെത്തിച്ചെങ്കിലും വാർ (VAR) പരിശോധനയിൽ അത് ഓഫ്‌സൈഡാണെന്നു തെളിഞ്ഞു. തൊട്ടുപിന്നാലെ ഒൻപതാം മിനിറ്റിൽ പ്രത്യാക്രമണത്തിലൂടെ അൽജീരിയയുടെ ഫാരെസ് ചൈബി അർജൻറീനിയൻ വല കുലുക്കിയെങ്കിലും റഫറി വീണ്ടും ഓഫ്‌സൈഡ് വിളിച്ചതോടെ മത്സരം അത്യന്തം നാടകീയതയിലേക്ക് നീങ്ങി.
പിന്നാലെ മത്സരത്തിൻറെ 17-ാം മിനിറ്റിൽ സ്റ്റേഡിയത്തെ ആവേശക്കടലാക്കി മെസിയുടെ കാലിനാൽ തന്നെ ആദ്യ ഗോൾ പിറന്നു. മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ നൽകിയ മനോഹരമായ ഒരു ത്രൂ-പാസ് സ്വീകരിച്ച്, അൽജീരിയൻ പ്രതിരോധത്തെ അനായാസം വെട്ടിച്ച് മെസി ബോക്സിലേക്ക് കുതിച്ചു. തുടർന്ന് തൊടുത്ത ക്ലിനിക്കൽ കർവിങ് ഷോട്ട് അൽജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാനെ വെറും നോക്കുകുത്തിയാക്കി പോസ്റ്റിൻറെ ടോപ്പ് റൈറ്റ് കോർണറിലേക്ക് തുളച്ചുകയറി. ഈ ഗോളോടെ അർജന്റീനയ്ക്കായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും എന്ന അപൂർവ റെക്കോർഡ് മെസിക്ക് സ്വന്തമായി.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന അർജൻറീന രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് വർദ്ധിപ്പിച്ച് മുന്നേറി. അൽജീരിയൻ പ്രതിരോധത്തിൻറെ പിഴവുകൾ ഓരോന്നും മുതലെടുത്ത് മെസി തൻറെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു (2-0). തൊട്ടുപിന്നാലെ ബോക്സിന് പുറത്തുനിന്ന് ഗ്രൗണ്ടറിലൂടെ അൾജീരിയൻ ഗോൾ വല കുലുക്കിയ മെസി ഹാട്രിക് തികച്ചു. ഇതോടെ 16 ഗോളുകളുമായി ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരൻറെ റെക്കോർഡിനൊപ്പമെത്താനും മെസിക്കായി. ഇതിന് പുറമെ ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും മെസി സ്വന്തം പേരിൽ കുറിച്ചു.
അതേസമയം അൾജീരിയ അർജൻറീനയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും മെസിയുടെ മിന്നും ഫോമും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിൻറെ മികച്ച സേവുകളുടെയും കരുത്തിലാണ് അൾജീരിയയെ അർജൻറന മറികടന്നത്. ആക്രമണത്തിൽ മാത്രമല്ല, പ്രതിരോധത്തിലും മെസിയും സംഘവും ഒരേപോലെ തിളങ്ങി. തിയാഗോ അൽമാഡയും റൊഡ്രിഗോ ഡി പോളും മധ്യനിരയിൽ കളി നിയന്ത്രിച്ചപ്പോൾ, അൽജീരിയയുടെ സമനില ശ്രമങ്ങളെല്ലാം അർജൻറീനിയൻ പ്രതിരോധത്തിന് മുന്നിൽ തകർന്നുപോയി. പന്തടക്കത്തിലും (53%) പാസിലും (583) മുന്നിൽ നിന്നിട്ടും അൾജീരിയക്ക് അർജൻറീനെ വിറപ്പിക്കാനായില്ല. മത്സരത്തിൽ ഒരു തവണ പോലും റഫറിക്ക് കാർഡ് എടുക്കേണ്ടിവന്നില്ലെന്നതും കൗതുകകരം.

















































