നടൻ മഹേഷ് നായരുടെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധനേടുന്നു. നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ ആഗ്രഹം മഹേഷ് പങ്കുവെച്ചത്.
താൻ അത്ര അറിയപ്പെടുന്ന നടനല്ലെന്നും, മരണപ്പെട്ടാൽ മണിക്കൂറുകൾക്കകം തന്നെ വൈദ്യുതി സ്മശാനത്തിൽ സംസ്കരിക്കണമെന്നാണ് ആഗ്രഹമെന്ന് മഹേഷ് കുറിച്ചു. റീത്തുകളോ ഔപചാരിക ചടങ്ങുകളോ വേണ്ടെന്നും നിശ്ചലമായി കിടക്കുന്ന തന്റെ ശരീരം കണ്ട് ആരും വിഷമിക്കുകയോ അസ്വസ്ഥരാകുകയോ ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി.
“പ്രിയരെ, പ്രിയ സലിം കുമാർ യാത്ര ആയപ്പോൾ ഓൺലൈൻ മീഡിയ കാരണം സലിം കുമാറിന്റെ മകന്റെ വിഷമം നമ്മൾ കണ്ടു. ഞാൻ അത്രയും വലിയ അറിയപ്പെടുന്ന നടനല്ല. പക്ഷേ എന്നെ മരണം എന്നെ പുൽകി മണിക്കൂർ തികയ്ക്കും മുൻപേ വൈദ്യുതി സ്മശാനത്തിൽ എന്നെ ചാരമാക്കി മാറ്റണം.. ഒരു റീത്തും വേണ്ട. നിശ്ച്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി. എല്ലാപേരും ജീവനുള്ള എന്നെ ഓർത്താൽ മതി. മക്കൾ പോലും”, എന്നാണ്
മഹേഷ് നായരുടെ വാക്കുകൾ.
പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. ‘ഉദ്ദേശിച്ചത് സിമ്പിൾ ആണ്. ക്യാമറയും തൂക്കി ഒരു യൂട്യൂബർന്മാരും വരണ്ട. മനസമാധാനം ആയി കാര്യങ്ങൾ നടക്കണം എന്നാണ്, മഹേഷേട്ടനെ അറിയില്ലെന്നോ, ഞങ്ങൾ 90s kids മറക്കില്ല നിങ്ങളെ, ജീവിച്ചിരിക്കുന്ന കാലത്ത് നല്ല നാല് വാക്ക് പറയാത്തവർ ആണ് മരിച്ചു കിടക്കുമ്പോൾ കീർത്തനങ്ങളുമായി വരുന്നത്, ഇങ്ങനൊന്നും പറയല്ലെ ചേട്ടാ, സങ്കടമാണ്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.















































