ബംഗളൂരു: കുറ്റവാളികളെ കര്‍ശനമായി നേരിടാത്തതുകൊണ്ടാണ് ആളുകള്‍ സാധാരണ രീതിയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് കര്‍ണാടക ഹൈക്കോടതി. ബലാത്സംഗ കേസില്‍ 23 വയസുകാരനായ പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജനാധിപത്യ സംവിധാനത്തില്‍ തങ്ങള്‍ക്ക് ലഭ്യമായ അവകാശങ്ങളെ ആളുകള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ജസ്റ്റിസ് ആര്‍ നടരാജ് നിരീക്ഷിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ കൈകാലുകള്‍ വെട്ടിക്കളയുന്നത് ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റ് (ഗള്‍ഫ്) രാജ്യങ്ങളിലെ കടുത്ത ശിക്ഷാനടപടികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ഒരുപക്ഷേ ആളുകള്‍ നിയമം അനുസരിക്കാന്‍ തയ്യാറാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കുറ്റവാളികളെ നമ്മള്‍ കര്‍ശനമായി നേരിടാത്തതിനാല്‍ പല്ലു കൊഴിഞ്ഞ അവസ്ഥയിലാണ് നിയമം. അതുകൊണ്ടാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഇത്ര എളുപ്പമായി മാറിയത്. ഒരുപക്ഷേ കൈയോ കാലോ വെട്ടുകയാണെങ്കില്‍, അപ്പോള്‍ മാത്രമേ നിയമം അനുസരിക്കണമെന്ന് ആളുകള്‍ക്ക് മനസ്സിലാവുകയുള്ളൂ. നമുക്ക് ഇവിടെ ജനാധിപത്യമുള്ളതുകൊണ്ട് എല്ലാവരും കാര്യങ്ങളെ വളരെ നിസ്സാരമായാണ് കാണുന്നത്,’- കോടതി അഭിപ്രായപ്പെട്ടു. ബലാത്സംഗ കേസില്‍ ഏപ്രില്‍ 5 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മണിപ്പാല്‍ എംഐടി വിദ്യാര്‍ഥിയായ ഗോപി റെഡ്ഡി കാര്‍ത്തിക് റെഡ്ഡി സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് ആര്‍ നടരാജന്റെ നിരീക്ഷണം
. ‘ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം. അവന്‍ അഞ്ചാറ് ദിവസം കൂടി അവിടെ കിടക്കട്ടെ. ജയില്‍ ജീവിതവുമായി അവന്‍ ഒന്ന് പൊരുത്തപ്പെടട്ടെ. നാളെ ശിക്ഷിക്കപ്പെട്ടാല്‍ വീണ്ടും അങ്ങോട്ട് തന്നെ പോകേണ്ടി വരുമെന്ന് ആര്‍ക്കറിയാം,’- റെഡ്ഡിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. പ്രതിയുടെ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയക്കുകയും വീണ്ടും പരിഗണിക്കുന്നതിനായി കേസ് ജൂണ്‍ എട്ടിലേക്ക് മാറ്റുകയും ചെയ്തു.


















































