തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയന്റെ എച്ച്‍ഡിഎഫ്സി ബാങ്ക് ലോക്കർ പരിശോധിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). നേരത്തെ വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നെങ്കിലും അതിൽ രണ്ടു ലക്ഷത്തിൽ താഴെ രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്.
പണമിടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും വിവരങ്ങളും കണ്ടെത്തുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. അന്വേഷണത്തെ എതിർത്തുകൊണ്ട് സിഎംആർഎൽ നൽകിയ ഹർജി കോടതി പരിഗണിക്കാനിരിക്കെ, കേസിൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഇഡിയുടെ തീരുമാനം. ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് അതീവ ഗൗരവകരമായ തുടർനടപടികളിലേക്കാണ് അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് അറിയുന്നത്.
മാത്രമല്ല കെഎംആറിൽ നിന്ന് എക്സാലോജിക്ക് വഴി വീണയ്ക്ക് ലഭിച്ച പണം അവർ എന്ത് ചെയ്തു എന്ന അന്വേഷണം ഇഡി നടത്തുന്നുണ്ട്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് വീണയുടെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തിയത്. ആ പരിശോധനയിൽ ഒരു അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു. എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ട് ഫ്രീസ് ചെയ്യുകയും ചെയ്തു. ഏതാണ്ട് രണ്ടു ലക്ഷത്തിൽ താഴെ പണം മാത്രമായിരുന്നു അതിൽ ഉണ്ടായിരുന്നത്. ആ ബാങ്കിൽ തന്നെ വീണയ്ക്ക് ഒരു ലോക്കർ കൂടിയുണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ലോക്കർ തുറന്ന് പരിശോധിക്കാനുള്ള ഒരു തീരുമാനവുമായി ഇഡി മുന്നോട്ടു പോകുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഇഡിയെ അന്വേഷത്തിൽ നിന്ന് തടയണം എന്നാവശ്യപ്പെട്ട് കെഎംആർ നൽകിയ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.


















































