കഴിഞ്ഞ ദിവസം വിവരാവകാശ രേഖയെന്ന് പറഞ്ഞ് സഖാക്കളും റിപ്പോർട്ടർ ചാനലും ഒരു രേഖ കേരളത്തിനു മുന്നിൽ വച്ചിരുന്നു. ഏപ്രിൽ 30 ന് 5429 കോടി രൂപ ബാക്കിയുണ്ടെന്നും യുഡിഎഫ് പറഞ്ഞ പോലെ പൂച്ച പെറ്റ ഖജനാവ് അല്ല എന്നുമാണ് സ്ഥാപിക്കാനാണ് ഇവർ ശ്രമിച്ചത്. എഎ റഹീമിനെപോലെ മിടുക്കരായ നേതാക്കൾ ഫേസ്ബുക്കിലൂടെ അത് പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്നാൽ എന്താണ് സത്യം. ഒന്നു നോക്കിയാലോ, സംഭവം അവരു പറഞ്ഞതുപോലെ 5429 കോടി ഏപ്രിൽ 30 ന് ഉണ്ടെന്നത് സത്യമാണ്. പക്ഷേ ആ 5429 കോടി എങ്ങനെയാണ് വന്നതെന്നതാണ് പ്രധാനം. 2026 ഏപ്രിൽ മാസം മാത്രം പോകുന്ന പോക്കിൽ പിണറായി സർക്കാർ എടുത്ത കടം 11503 കോടി രൂപയാണ്. മുൻ വർഷം ഏപ്രിൽ മാസത്തേക്കാൾ 3000 കോടിയിലേറെ കൂടുതൽ. ശതമാനത്തിൽ പറഞ്ഞാൽ 40 ശതമാനത്തിനു മേൽ വർധനവ്. ഈ കടം വാങ്ങിയ പൈസയിലാണ് 5429 ബാക്കി വച്ചിട്ടുണ്ടെന്ന വാചകമടി.

അതു പോട്ടെ ക്ഷമിച്ചേക്കാം. കടമെടുത്തിട്ടാണെങ്കിലും 5429 കോടി ഉണ്ടല്ലോ. പൂച്ച പെറ്റു കിടക്കുകയല്ലല്ലോ എന്ന് ആശ്വസിക്കാൻ വരട്ടെ. അവിടെയാണ് യഥാർത്ഥ പൂഴിക്കടകൻ ഇരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും എല്ലാ മാസവും ഒന്നാം തീയതി മുതൽ 2 ദിവസങ്ങൾ കൊണ്ട് കൊടുത്തു തീർക്കേണ്ടതുണ്ട്. അത് എത്രയാണെന്ന് നമുക്കൊന്ന് നോക്കാം. 2026 ഏപ്രിൽ മാസത്തിൽ പുതുക്കിയ ക്ഷാമബത്ത പ്രകാരം നൽകിയ ശമ്പളം 5265.31 കോടി രൂപയാണ്. പെൻഷൻ 2382.09 കോടി രൂപയും. അതായത് മേയ് മാസത്തെ മൂന്നാമത്തെ പ്രവൃത്തി ദിവസത്തിനുള്ളിൽ സർക്കാരിന് നിർബന്ധമായും കൊടുത്തു തീർക്കാനുള്ള തുക 7647.4 കോടി രൂപ. ഇത്രയും കൊടുത്തു തീർക്കാനാണ് 5429 കോടി കൈയിലുള്ളത്. അതായത് ആദ്യത്തെ ദിവസത്തെ ചെലവ് തന്നെ കൊടുത്തു തീർക്കാൻ 2200 കോടി വീണ്ടും കടമെടുക്കണം. ഇതാണ് അവസ്ഥയെന്നിരിക്കെയാണ് ഏപ്രിൽ 30 ന് 5429 രൂപയുണ്ടെന്ന് വിവരാവകാശം നൽകിയത്.
ഇനി ആ ഏപ്രിൽ 30 ന് ബാലൻസ് ചോദിച്ചതിലും ഒരു കുരുട്ടു ബുദ്ധി ഉണ്ട്. സത്യത്തിൽ സർക്കാർ പടിയിറങ്ങിയത് മേയ് 4 നാണ്. അന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. അന്നത്തെ ബാലൻസ് ചോദിച്ചാൽ നെഗറ്റീവ് ബാലൻസിൽ ഓവർഡ്രാഫ്റ്റിലായിരിക്കും ചിലപ്പോൾ ക്ലോസ് ചെയ്തത്. കാരണം 5429 കോടി കൊണ്ട് 7647 കോടി കൊടുത്തു തീർക്കാൻ അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയ യേശുക്രിസ്തുവൊന്നുമല്ലല്ലോ പിണറായി വിജയനും ബാലഗോപാലും. അതുകൊണ്ട് നൈസായി ശമ്പളം കൊടുക്കാനുള്ള ബാലൻസ് കടം വാങ്ങി കഷ്ടിച്ച് ഒപ്പിച്ച ദിവസത്തെ ബാലൻസ് എടുത്തു വച്ച് ദാ പിടിച്ചോ എന്ന് പറഞ്ഞ് വിവരാവകാശം അടിച്ചിറക്കിയത്. സഖാക്കളുടെ അടുത്ത തമാശ ആ തുക കണ്ടാണ് ആശമാർക്ക് 3000 രൂപ കൂട്ടിയതെന്നാണ്. അവരുടെ ഒക്കെ വിവരം എത്രയുണ്ടെന്ന് അതിൽ നിന്ന് തന്നെ മനസിലാക്കാം.

എന്തായാലും നമുക്ക് ഇവരുടെ തരികിട കണക്കിനപ്പുറത്ത് എന്താണ് യഥാർത്ഥത്തിൽ ഇവർ ചെയ്തു വച്ചിരിക്കുന്നതെന്ന് നോക്കാം. സർക്കാരിന്റെ ധവള പത്രം വരുന്നതിനു മുമ്പ് ഉള്ള ഒരു മിനി ധവള പത്രമായി കണ്ടാൽ മതി.
2026 ഏപ്രിൽ മാസത്തെ യഥാർത്ഥ കണക്കുകൾ CAG പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ ചെലവ് എന്ന് പറയുന്നത് 22,503.74 കോടി രൂപയാണ്. അതിൽ റവന്യൂ ചെലവ് മാത്രം 18,163.35 കോടി രൂപയാണ്. ഇനി ഈ ചെലവുകൾ നിർവഹിക്കാനായി സർക്കാരിന്റെ ഖജനാവിലേക്കുള്ള വരവുകൾ ഒന്ന് നോക്കാം. 5429 കോടി അധികമുണ്ടായെങ്കിൽ അതിനനുസരിച്ചുള്ള വരവ് കാണണമല്ലോ.
എന്നാൽ 2026 ഏപ്രിലിൽ സർക്കാരിന്റെ ആകെ വരവ് 22,920.59 ആണ്. അതിൽ GST 4,138.69 കോടി ഉണ്ട്. സ്റ്റാമ്പ്- രജിസട്രേഷൻ ഫീ 489.48 കോടിയുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം 1378.08 കോടി രൂപയുമുണ്ട്. പിന്നെ നോൺ ടാക്സ് റസീപ്റ്റ് അങ്ങനെ കുറച്ചു വിഹിതങ്ങളും ഉണ്ട്. പക്ഷേ ഇതുകൊണ്ടൊന്നും 22,503.74 കോടിയുടെ ചെലവ് താങ്ങില്ലല്ലോ. അപ്പോൾ പ്രധാന വരവ് ഇതൊന്നുമല്ല. അതെന്താണെന്ന് നോക്കാം.
സർക്കാരിന്റെ ഏപ്രിൽ മാസത്തെ പ്രധാന വരവിനം 11503.47 കോടി രൂപയാണ്. അത് ആകെ വരവിന്റെ 22920.59 കോടിയുടെ പകുതിയിലധികം വരും. അതേതാണെന്നല്ലേ, അതാണ് സംസ്ഥാന സർക്കാരിന്റെ ഏപ്രിൽ മാസത്തെ കടമെടുപ്പ് തുക. അതായത് 5429 കോടി വിവരാവകാശത്തിൽ പറയുന്നതല്ല യഥാർത്ഥ കണക്ക്. 11,503.47 കോടി കടമാണ് 2026 ഏപ്രിൽ മാസം കേരള സർക്കാർ എടുത്തത്. ആകെ വരുമാനം 11,417.12 കോടിയും ഒരു മാസത്തെ മാത്രം കടം 11,503.47 കോടി രൂപയും. വരുമാനത്തേക്കാളധികം കടമെടുത്താണ് സർക്കാർ അവസാന മാസം കടന്നു കൂടിയത്. എന്നിട്ടാണ് 5429 കോടി ബാലൻസ് വച്ച് ശക്തമായ ഖജനാവാണ് കൈമാറിയതെന്ന് തള്ളിയത്.
ഇനി കഴിഞ്ഞ ഏപ്രിൽ മാസം എത്രയായിരുന്നു കടമെടുത്തിരുന്നത് എന്ന് നോക്കാം. 2025 ഏപ്രിലിൽ 8176.49 കോടി രൂപയായിരുന്നു കടമെടുപ്പ്. ഈ വർഷം 3326.98 കോടിയാണ് ഒരു കൊല്ലം കൊണ്ട് വർധിച്ചത്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനം ആണ് ഒരു വർഷം കൊണ്ട് വർധിച്ചത്. മുമ്പൊക്കെ 20 ശതമാനമാണ് കടം വർധിച്ചിരുന്നത്. അങ്ങനെയാണ് 5 കൊല്ലം കൊണ്ട് 100 ശതമാനമായി മുൻ സർക്കാരിനേക്കാൾ ഇരട്ടിയായി വർധിച്ചിരുന്നത്. എന്നാൽ ഈ നിരക്കിലാണ് വർധവെങ്കിൽ 2.5 കൊല്ലം കൊണ്ട് തന്നെ ഇരട്ടിയായി മാറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇനി ഈ ഏപ്രിൽ എന്തൊക്കെയാണ് കൂടിയതെന്നു കൂടി നോക്കാം. കഴിഞ്ഞ സർക്കാർ 3 വർഷത്തോളമായി കുടിശ്ശികയായിരുന്ന ജീനവക്കാരുടെ ക്ഷാമബത്ത ഒറ്റയടിക്ക് മാർച്ച് ഏപ്രിൽ മാസത്തിൽ കൂട്ടി നൽകുകയായിരുന്നു ചെയ്തത്. അതായത് കഴിഞ്ഞ മൂന്നു വർഷത്തോളം നൽകേണ്ടിയിരുന്നത് നൽകാതെ സർക്കാരിന്റെ കാലാവധി കഴിഞ്ഞ ശേഷം അടുത്ത സർക്കാരിലേക്ക് ആ ബാധ്യതകൾ വച്ചു മാറുകയാണ് ചെയ്തത്. മാത്രമല്ല, കഴിഞ്ഞ മൂന്ന് വർഷത്തെ കുടിശ്ശിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, അതും നൽകേണ്ടത് അടുത്ത സർക്കാരാണ്. കൂടാതെ 2019 ൽ കഴിഞ്ഞ സർക്കാർ നടത്തിയ ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശികയുടെ മൂന്നും നാലും കുടിശ്ശികയും പുതിയ സർക്കാരിന്റെ തലയിലേക്ക് വച്ചാണ് കഴിഞ്ഞ സർക്കാർ ഖജനാവിന്റെ താക്കോൽ കൈമാറിയിട്ടുള്ളത്.
കഴിഞ്ഞ ഏപ്രിലിൽ ആകെ ശമ്പള ചെലവ് 3633.15 കോടി രൂപയായിരുന്നു. പിന്നീട് 2026 മാർച്ച് ആയപ്പോൾ അത് 3767 കോടിയായി. 2026 ഏപ്രിലിൽ അതായത് സർക്കാർ പോകുന്ന മാസം അത് 5265.31 കോടി ആയിരിക്കുകയാണ്. 1632 കോടി രൂപയുടെ വർധനവ്. ക്ലാസ് 4 ജീവനക്കാരുടെ സാലറി സറണ്ടർ കൂടി ചേർത്താവണം ആ തുകയെങ്കിലും ഏകദേശം ഈ തുകയോടടുത്ത് എല്ലാ മാസവും പുതിയ സർക്കാരിന് ചെലവ് വരുമെന്ന് തന്നെ പ്രതീക്ഷിക്കണം. അതായത് പുതിയ സർക്കാരിന് ആദ്യ മാസം മുതൽ തന്നെ കഴിഞ്ഞ സർക്കാരിനേക്കാൾ 1632 കോടി രൂപ ശമ്പള ഇനത്തിൽ അധികം കണ്ടെത്തണം.
ഇനി പെൻഷൻ നോക്കാം. കഴിഞ്ഞ ഏപ്രിലിൽ 2030.76 കോടി ആയിരുന്നത് ഈ ഏപ്രിൽ ക്ഷാമബത്തയുടെ പ്രഖ്യാപനത്തോടെ 2382.09 കോടിയായി ഉയർന്നിട്ടുണ്ട്. 351.33 കോടിയുടെ വർധനവ്. അതും പഴയ സർക്കാരിനെ അപേക്ഷിച്ച് ആദ്യ മാസം മുതൽ പുതിയ സർക്കാരിന് അധികമായി കണ്ടെത്തേണ്ടതുണ്ട്.
ഇതു കൂടാതെ എല്ലാ മാസവും പഴയ കടത്തിന്റെ പലിശയിനത്തിൽ പൈസ തിരിച്ചടക്കേണ്ടി വരുന്നുണ്ട്. ഈ ഏപ്രിലിൽ ആ ഇനത്തിൽ ചെലവഴിച്ച തുക 2193.21 കോടി രൂപയാണ്. കഴിഞ്ഞ വർഷം ആകെ ഈ ചെലവിനത്തിൽ വന്നത് 28,589.26 കോടി രൂപയാണ്. സർക്കാർ ജീവനക്കാരുടെ പെൻഷന് വേണ്ടി ചെലവഴിക്കുന്ന അത്ര തന്നെ തുക പലിശ ഇനത്തിലും സർക്കാരിന് ചെലവഴിക്കേണ്ടി വരുന്നുണ്ട് എന്നതാണ് വസ്തുത. ചില മാസങ്ങളിൽ പെൻഷനേക്കാൾ കൂടുതൽ തുക പലിശക്കായി ചെലവഴിക്കേണ്ട സാഹചര്യവുണ്ട്. അപ്പോൾ നല്ല ഒന്നാം തരം സാമ്പത്തിക കെണിയാണ് പുതിയ സർക്കാരിന് അഴിച്ചെടുക്കാനുള്ളത്. പ്രത്യേകിച്ചും മുഖ്യമന്ത്രി തന്നെ വകുപ്പ് കൈകാര്യം ചെയ്യുന്നതിനാൽ എന്തൊക്കെയാണ് ബജറ്റിൽ ഉൾപ്പെടുത്തുക എന്നത് കാത്തിരുന്നു കാണാം.
















































