ധാക്ക: ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എസി ഓഫാക്കിയതിനു പിന്നാലെ 6 നവജാതശിശുക്കൾ മരിച്ചു. ജനിച്ച് ഒരു ദിവസം മുതൽ മൂന്നുദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് അദ്–ദിൻ ആശുപത്രി വാർഡിൽ മരിച്ചത്. എസി ഓഫാക്കിയതിനു പിന്നാലെ കുട്ടികൾ സുഖമില്ലാതാവുകയും മരിക്കുകയുമായിരുന്നു. രാവിലെ 6 മണിക്കാണ് ആദ്യത്തെ കുട്ടി മരിച്ചത്. പിന്നീട് ഒൻപതരയോടെ മറ്റ് കുട്ടികളും മരിച്ചെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. പുലർച്ചെ 2 മണിയോടെ കുഞ്ഞുങ്ങൾക്കു തണുക്കുന്നുവെന്ന് വാർഡിലെ ഒരു കൂട്ടിരിപ്പുകാരൻ പരാതിപ്പെട്ടതിനെ തുടർന്ന് ആ മുറിയിലെ എസി ഏകദേശം ഒരു മണിക്കൂറോളം നിർത്തിവച്ചിരുന്നു.
പിന്നീട് ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും എസി പ്രവർത്തിപ്പിച്ചു. തുടർന്ന് രണ്ട് കുട്ടികൾക്ക് സുഖമില്ലാതാവുകയും അവരെ എൻഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് വാർഡിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ ആറുമണിയോടെ കുട്ടികൾക്ക് വീണ്ടും സുഖമില്ലാതായതോടെ അവരെ എൻഐസിയുവിലേക്ക് മാറ്റി. വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ധാക്കയിലെ താപനില ഏകദേശം 32 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. എസി ഓഫ് ചെയ്തതോടെ മുറിക്കുള്ളിലേക്ക് വായുസഞ്ചാരത്തിനുള്ള മറ്റു വഴികളുണ്ടായിരുന്നില്ലെന്നും അന്തരീക്ഷം ശ്വാസം മുട്ടിക്കുന്നതായിരുന്നുവെന്നും ആരോഗ്യ വകുപ്പ് മേധാവി പ്രഭാത് ചന്ദ്ര ബിശ്വാസ് പറഞ്ഞു.
എസിക്കുണ്ടായ തകരാറിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായിരിക്കാമെന്നും കുട്ടികളുടെ ആരോഗ്യനില വഷളാകാൻ കാരണമിതാണെന്നും പ്രാഥമിക അന്വേഷണത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സംഭവം അന്വേഷിക്കാൻ ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ സമിതിയെ രൂപീകരിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
















































