ന്യൂഡൽഹി: രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കെ.സി. വേണുഗോപാലുമായി ഇരുവരും സംസാരിക്കുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി ആരെന്ന കേന്ദ്ര നേതാക്കളുടെ തീരുമാനം എന്തെന്ന് കെ.സി. വേണുഗോപാലിനെ നേതാക്കൾ അറിയിക്കും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. വേണുഗോപാലുമായി സംസാരിച്ച ശേഷം വി.ഡി. സതീശനുമായും രമേശ് ചെന്നിത്തലയുമായും രാഹുൽ ഗാന്ധി സംസാരിക്കും. ഒറ്റപ്പേരുമായാണ് രാഹുൽ മല്ലികാർജുൻ ഖർഗെയുടെ വീട്ടിലേക്ക് എത്തിയതെന്നാണ് അറിയുന്നത്. അൽപസമയം മുൻപാണ് രാഹുൽ ഖാർഗെയുടെ വീട്ടിലെത്തിയത്.
അതേസമയം പറവൂരെ വി ഡി സതീശന്റെ വീടിനു മുൻപിൽ പ്രവർത്തകർ ആഹ്ലാദത്തിലാണ്. എന്നാൽ ചെന്നിത്തലയുടെ വഴുതക്കാട്ടെ വീടിനുള്ളിലേക്ക് മാധ്യമപ്രവർത്തകരെ കടത്തിവിടുന്നില്ലെന്നാണ് അറിയുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാപിക്കാത്തതിൽ പ്രവർത്തകനും ഘടകകക്ഷികളും തികഞ്ഞ അമർഷത്തിലായിരുന്നു. കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ഭരണം തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും എപ്പോൾ എന്നതിൽ കൃത്യമായ വിവരം ആർക്കുമില്ല. പലയിടത്തും ജനങ്ങൾ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികൾ അടക്കം സഹികെട്ടു. ചർച്ചകൾ പൂർത്തിയായെന്നും ഇന്ന് തന്നെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു എന്നുമാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം.
അതേസമയം, വി ഡി സതീശൻ തന്നെ മുഖ്യമന്ത്രി ആകുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ എന്ത് ചെയ്യണം എന്നതിൽ തീരുമാനമായില്ല. ഒടുക്കം കോൺഗ്രസ് തീരുമാനം അംഗീകരിക്കേണ്ടി വരുമെന്നാണ് നേതാക്കൾ വിലയിരുത്തൽ. പ്രഖ്യാപനം വൈകുന്നതിനെതിരെ ആർഎസ്പിയും രംഗത്തെത്തി. നാളെയും ഒന്നിച്ച് പോകേണ്ടത് കൊണ്ട്, നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ലെന്നാണ് ഷിബു ബേബി ജോൺ പ്രതികരിച്ചത്.


















































