ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനു പറ്റിയ അബദ്ധം അദ്ദേഹത്തിന്റെ ഓഫിസാണ്, ഓഫിസ് ശരിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുറത്തു നിൽക്കുന്ന കാലന്മാർ കുറെയുണ്ട്. അവർ മുഖ്യമന്ത്രിയെ കാണാൻ പോലും സമ്മതിക്കില്ലെന്ന് എംഎൽഎമാർ ഉൾപ്പെടെ തന്നോടു പരാതി പറഞ്ഞിട്ടുണ്ട്. പിണറായി വിജയൻ ശുദ്ധനാണ്. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. എം.വി. ജയരാജൻ ഓഫിസിൽ ഉണ്ടായിരുന്നപ്പോൾ സാധാരണക്കാർക്കും ഉപകാരപ്പെട്ടിരുന്നു. പക്ഷെ പി. ശശിയെപ്പോലുള്ളവരെ എന്തിന് ഓഫിസിൽ വച്ചു എന്നു ചോദിച്ചാൽ അവർക്കു മറുപടിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതുപോലെ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണു താൻ കരുതുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എക്സിറ്റ് പോൾ എല്ലാം ശരിയാകണമെന്നില്ല. എൽഡിഎഫ് തോറ്റാൽ ജനാധിപത്യം തോറ്റു, മതാധിപത്യം ജയിച്ചു. യുഡിഎഫ് അധികാരത്തിൽ വരരുതെന്നാണ് ആഗ്രഹം. അതുകൊണ്ടു മുഖ്യമന്ത്രി ആരാകണമെന്നു പറയുന്നില്ല. കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകണമെന്നു മുസ്‌ലിം ലീഗ് പറയരുതായിരുന്നു. യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചാൽ ലീഗായിരിക്കും ഭരിക്കുക. മാറാട് ആവർത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അദ്ഭുതപ്പെടാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം എൽഡിഎഫ് അണികൾ ഈ തെരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ല. 10 വർഷത്തെ ഭരണത്തിന്റെ ആലസ്യമാണു കാരണം. ബിജെപി കൂടുതൽ വോട്ട് നേടുമെന്നു കരുതുന്നു. അത് ഇരുമുന്നണിക്കും ദോഷം ചെയ്യും. ആലപ്പുഴ ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽപോലും വലിയ പോരായ്മയുണ്ടായിരുന്നു. ഒരു പ്രവർത്തനവും താഴെത്തട്ടിൽ നടന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.


















































