വണ്ടൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് എംപി ശശി തരൂരിന്റെ വാഹനം തടഞ്ഞ് ഗൺമാനെ കയേറ്റം ചെയ്തതായി പരാതി. ഗൺമാന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പിൽ വണ്ടൂർ പോലീസ് കേസെടുത്തു. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തിരുവാലി ചെള്ളിത്തോട് പാലത്തിനു സമീപത്തുവെച്ച് എംപിയുടെ വാഹനം തടഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായാണ് പരാതി.
വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എപി അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ വരികയായിരുന്നു ശശി തരൂർ. രണ്ട് വാഹനങ്ങളിലാണ് തരൂരും സംഘവും ഉണ്ടായിരുന്നത്. ഇതിനിടെ ചെളിത്തോട് പാലത്തിനു സമീപം രണ്ടു വാഹനങ്ങളിൽ എത്തിയ സംഘവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കത്തിന്റെ വീഡിയോയും പുറത്തുവന്നു.
അതേസമയം എംപിയുടെ വാഹനം തടഞ്ഞതായും സംഘത്തിലെ ഒരാൾ ഗൺമാനെ കയ്യേറ്റം ചെയ്തു എന്നുമാണ് പരാതിയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന കാളികാവ് സ്വദേശി ഉമ്മറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ശശി തരൂർ എംപി പ്രതികരിച്ചു.’എന്റെ സുരക്ഷാ ജീവനക്കാരൻ ആക്രമിക്കപ്പെട്ടപ്പോൾ ഉണ്ടായ അനിഷ്ട സംഭവത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് വന്ന എല്ലാ സന്ദേശങ്ങളും കോളുകളും എന്നെ ശരിക്കും സ്പർശിച്ചു. അദ്ദേഹം സുഖമായിരിക്കുന്നു’ എന്നും തരൂർ എക്‌സിൽ കുറിച്ചു. തനിക്കുനേരെ കയ്യേറ്റമുണ്ടായിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.
‘എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി. ഇന്നലെ ഞങ്ങൾ നിർഭയം മുന്നോട്ട് പോയി, പ്ലാൻ ചെയ്തതുപോലെ രണ്ട് പരിപാടികൾ കൂടി പൂർത്തിയാക്കി. നിലവിലുള്ള പരിപാടികൾക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല’ എന്നും തരൂർ പ്രതികരിച്ചു.













































