കാസർകോഡ്: കാസർകോട് ആറ് വയസുകാരനും 13 കാരനും നേരിട്ടത് രണ്ടാനച്ഛൻ്റെ ക്രൂര മർദ്ദനം. കുട്ടികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി അയൽവാസി പോലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. കുട്ടികളെ മർദിച്ചതിനു രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛൻ തന്നേയും നിരന്തരം മർദിക്കാറുണ്ടെന്ന് 13 വയസുകാരനായ മൂത്ത കുട്ടിയും വെളിപ്പെടുത്തി.
ആറ് വയസുകാരനെ മുടിക്ക് കുത്തിപ്പിടിച്ച് രണ്ടാനച്ഛൻ നിരന്തരം മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ പിതാവും മാതാവും മൂന്നുവർഷം മുമ്പ് വിവാഹമോചിതരായിരുന്നു. കോടതി നിർദേശ പ്രകാരം നാലുമാസം മുമ്പാണ് മൂന്നു കുട്ടികൾ മാതാവിനൊപ്പം താമസിക്കാൻ തുടങ്ങിയത്. മൂന്ന് മാസമായി മർദനം തുടരുന്നുവെന്നും രണ്ടാനച്ഛൻ ലഹരിക്ക് അടിമയാണെന്നും കുട്ടികളുടെ സ്വന്തം പിതാവ് പറയുന്നു.
അതേസമയം രണ്ടാനച്ഛൻ തന്നെയും നിരന്തരം മർദിക്കാറുണ്ടെന്ന് മൂത്ത കുട്ടിയും വെളിപ്പെടുത്തി. ചവിട്ടുകയും മുടി പിടിച്ച് വലിക്കുകയും ഐസ് കട്ട വച്ച് മുഖത്ത് കുത്തുകയും ചെയ്തെന്നും 13 വയസുകാരൻ പറയുന്നു. മർദ്ദനമേറ്റ ആറു വയസ്സുകാരൻ ചികിത്സയിലാണ്. രണ്ടാനച്ഛനായ ഷൗക്കത്തലിയെ കോടതി റിമാൻഡ് ചെയ്തു.

















































