കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. എഐവൈെഫ് തൃശൂർ ജില്ലാ പ്രസിഡൻ്റ് ആണ് ഹർജിക്കാരൻ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ ഈ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിചാരണയുമായി മുന്നോട്ട് പോകാൻ ഉത്തരവിട്ടത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്ന് 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.















































