കൊച്ചി: സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ അങ്കമാലി സെന്ററിലെ കോളേജ് യൂണിയൻ ഭാരവാഹികളായ അഞ്ച് എസ്എഫ്ഐക്കാരുടെ വിജയം ഹൈക്കോടതി അസാധുവാക്കി. ശാന്തി കൃഷ്ണൻ എസ്. എം, ശ്രീന്ദിനി കെ, അഫ്സാന എം ഷാഹുൽ, അരവിന്ദ് വി, വിഷ്ണുപ്രിയ എസ് എന്നിവരുടെ വിജയമാണ് അസാധുവാക്കിയത്.
റിട്ടേണിംഗ് ഓഫീസർ എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ നോമിനേഷൻ നിരസിച്ചതിനെ തുടർന്ന് ലിങ്ദോ കമ്മറ്റി പ്രകാരമുള്ള ഗ്രീവൻസ് റിഡ്രസൽ സെല്ലിനെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു. നോമിനേഷനോടൊപ്പമുള്ള സമ്മത പത്രം റിട്ടേണിംഗ് ഓഫീസറുടെ മുന്നിൽ വെച്ച് ഒപ്പിടണമെന്ന നിബന്ധന തെറ്റിച്ചതാണ് കാരണമെന്ന വസ്തുതകൾ മറച്ച് സൂക്ഷ്മ പരിശോധനയ്ക്ക് ഹാജരാവാത്തതാണ് കാരണമെന്ന് ആരോപിച്ച് ഹൈക്കോടതി സിംഗിൾ ബഞ്ചിൽ നിന്ന് ഇടക്കാല ഉത്തരവ് വാങ്ങി യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു. കെ എസ് യുവിനെയും കോളേജിനെയും സിംഗിൾ ബഞ്ച് കേട്ടിരുന്നില്ല.
വസ്തുതകൾ മറച്ചു വെച്ചത് വാദത്തിൽ തെളിഞ്ഞതോടെയാണ് ഡിവിഷൻ ബഞ്ച് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയത്. അതുവഴി എസ് എഫ് ഐ സ്ഥാനാർത്ഥികളുടെ നോമിനേഷൻ റദ്ദാവുകയും കെഎസ് യു സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്തു. കെഎസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് യൂസഫ് എസ്, സ്ഥാനാർത്ഥികളായ അശ്വനി ഭാസുരൻ, പവിത്ര എസ്, മുഹിസീന പി എസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
കെ എസ് യു വിനും, കെ എസ് യു സ്ഥാനാർത്ഥികൾക്കും വേണ്ടി അഡ്വ അവനീഷ് കോയിക്കര, അഡ്വ മഞ്ജുഷ കെ യു, അഡ്വ അശ്വിൻ സുനിൽ കുമാർ, അഡ്വ ഫെലിക്സ് ജോൺ, അഡ്വ നന്ദന സുരേഷ് എന്നിവർ ഹാജരായി.















































