ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയിയെ ഇസ്രയേൽ വധിച്ചത് നീണ്ട വർഷങ്ങളായുള്ള ആസൂത്രിത നീക്കങ്ങളിലൂടെ. ഇറാനിലെ ട്രാഫിക് ക്യാമറ ശൃംഖല ഹാക്ക് ചെയ്ത് ഖമനേയിയുടെയും സംഘത്തിന്റെയും നീക്കങ്ങൾ വർഷങ്ങളായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ സംവിധാനങ്ങളിൽ നുഴഞ്ഞുകയറുകയും ചെയ്തതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ടെഹ്റാനിലെ മിക്കവാറും എല്ലാ ട്രാഫിക് ക്യാമറകളും വർഷങ്ങളോളം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫൂട്ടേജ് എൻക്രിപ്റ്റ് ചെയ്യുകയും ടെൽ അവീവിലും ദക്ഷിണ ഇസ്രയേലിലുമുള്ള സെർവറുകളിലേക്ക് കൈമാറുകയും ചെയ്തു. നിലവിലുള്ളതും മുൻകാലത്തും സേവനമനുഷ്ഠിച്ചതുമായ ഇസ്രയേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് റിപ്പോർട്ട് ചെയ്തു.
ടെഹ്റാനിലെ പാസ്ചർ സ്ട്രീറ്റിന് സമീപമുള്ള കോമ്പൗണ്ടിലെ ഒരു ക്യാമറയിലെ ദൃശ്യം നിർണായകമായി. ഖമനേയിയുടെ സുരക്ഷാ ജീവനക്കാർ അവരുടെ സ്വകാര്യ വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യുന്നു എന്ന് മനസ്സിലാക്കാൻ ഈ ക്യാമറ സഹായകരമായി.
യുഎസ്, ഇസ്രയേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഖമനേയിയുടെ ദൈനംദിന ദിനചര്യകളെക്കുറിച്ച് വിശദമായി പഠിച്ചു. അദ്ദേഹം എവിടെ താമസിക്കുന്നു, ആരെയെല്ലാം കണ്ടുമുട്ടുന്നു, എങ്ങനെ ആശയവിനിമയം നടത്തുന്നു ഇവയെല്ലാം മനസ്സിലാക്കി. കൂടാതെ യുദ്ധ സമാനമായ സാഹചര്യത്തിൽ അദ്ദേഹം എവിടെ മാറി നിൽക്കുന്നുവെന്നും കണ്ടുപിടിച്ചു. ഖമനേയിയുമായി കൂടിക്കാഴ്ച നടത്തിയ മറ്റ് മുതിർന്ന രാഷ്ട്രീയ, സൈനിക നേതാക്കളെയും അവർ ട്രാക്ക് ചെയ്തിരുന്നു, സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച കാലത്ത് കൂടിക്കാഴ്ച നടത്താൻ ഖമനേയി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ നിശ്ചയിച്ചിരുന്നു. സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലെ പ്രാദേശിക സമയം പുലർച്ചെ 6 മണിയോടെ, യുഎസ്-ഇസ്രയേൽ ഏകോപിത ഓപ്പറേഷന്റെ ആദ്യ ഘട്ടം അടയാളപ്പെടുത്തിക്കൊണ്ട് ഫൈറ്റർ ജെറ്റുകൾ കോമ്പൗണ്ടിന് നേരെ പ്രിസിഷൻ-ഗൈഡഡ് ആയുധങ്ങൾ പ്രയോഗിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഖമനേയിക്ക് പുറമേ മകളും മരുമകനും അവരുടെ കുട്ടിയും കൊലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ചികിത്സയിലിരിക്കേ മരിച്ചു. ഖമനേയിക്ക് സുരക്ഷ നൽകിയിരുന്ന ഐആർജിസിയുടെ മേധാവിയടക്കം ഏകദേശം 40 മുതിർന്ന ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
പരമോന്നത നേതാവിനെ ലക്ഷ്യമിടുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പരസ്യമായിത്തന്നെ സമ്മതിച്ചിട്ടുണ്ട്. ഇറാൻ ഉയർത്തുന്ന എല്ലാത്തരം ഭീഷണികളേയും തങ്ങൾ ഇല്ലാതാക്കുമെന്നാണ് അമേരിക്കയും ഇസ്രയേലും പ്രതിജ്ഞ ചെയ്തു. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഖമനേയി കൊല്ലപ്പെട്ടത് വലിയ തിരിച്ചടിയായി.












































