പല്ലെക്കലെ: അനസാന നിമിഷത്തെ പ്രതീക്ഷ മഴ കൊണ്ടുപോയതോടെ ട്വന്റി20 ലോകകപ്പ് ടൂർണമെന്റിൽനിന്ന് ഓസ്ട്രേലിയ പുറത്ത്. മഴയെ തുടർന്ന് ശ്രീലങ്കയിൽ പല്ലെക്കലെ സ്റ്റേഡിയത്തിലൽ നടക്കേണ്ടിയിരുന്ന സിംബാബ്‌വെ– അയർലൻഡ് മത്സരം ടോസ് ഇടാനാകാതെ ഉപേക്ഷിച്ചതോടെയാണ് ഓസ്ട്രേലിയ ലോകകപ്പിൽനിന്നു പുറത്തായത്.
ഇന്നത്തെ മത്സരം ഉപക്ഷേിച്ചതോടെ സിംബാബ്‌വെയും അയർലൻഡും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ഇതോടെ അഞ്ച് പോയിന്റായ സിംബാബ്‌വെ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് സിംബാബ്‌വെയും സൂപ്പർ എട്ടിൽ കടന്നത്. ശ്രീലങ്ക നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു. അയർലൻഡും പുറത്തായി.
ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയ സിംബാബ്‌വെയ്ക്കെതിരെയും ശ്രീലങ്കയ്ക്കെതിരെയും തോറ്റതോടെയാണ് ടൂർണമെന്റിൽനിന്നു പുറത്തേക്കുള്ള വാതിൽ തുറന്നത്. ആദ്യ മത്സരത്തിൽ അയർലൻഡിനോട് മാത്രമാണ് അവർ ജയിക്കാനായത്. ഒമാനെതിരായി ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഇതു ജയിച്ചാലും നാലു പോയിന്റേ ആകുമായിരുന്നുളളു.
മറുസൈഡിൽ ഓസീസിനെതിരെ അട്ടിമറി ജയം നേടിയ സിംബാബ്‌വെയ്ക്ക് 2024 ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതിന്റെ മധുരപ്രതികാരം കൂടിയായി ഇത്. സൂപ്പർ എട്ടിൽ കടന്നതോടെ 2028 ട്വന്റി20 ലോകകപ്പിനും അവർ സ്വാഭാവിക യോഗ്യത നേടി. സൂപ്പർ എട്ടിൽ ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് ഒന്നിലാണ് അവർ. ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
സൂപ്പർ എട്ട് ടീമുകളിൽ ഇനി ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരെ മാത്രം അറിഞ്ഞാൽ മതി. യുഎസ്എ, പാക്കിസ്ഥാൻ എന്നീ ടീമുകളിലൊന്നാകും സൂപ്പർ എട്ടിൽ കടക്കുക. നാളെ നമീബിയയ്ക്കെതിരായ മത്സരത്തിൽ ജയിച്ചാൽ പാക്കിസ്ഥാന് സൂപ്പർ എട്ടിൽ പ്രവേശിക്കാം ഗ്രൂപ്പിൽ ഇന്ത്യ നേരത്തെ തന്നെ സൂപ്പർ എട്ടിൽ ഇരിപ്പിടം ഉറപ്പിച്ചിരുന്നു.

















































