തിരുവല്ല: നഗരത്തിലെ സ്പാ, വെൽനെസ് സെന്ററുകളിൽ ക്രോസ് മസാജ് അടക്കം നടക്കുന്നതായുള്ള കണ്ടെത്തലിനെ തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. കഴിഞ്ഞ ദിവസം അഞ്ചു സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. രാമൻചിറയിൽ യോഗ, സ്പാ ലൈസൻസുള്ള സ്ഥാപനത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ക്രോസ് മസാജ് നടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇതിനിടെ ഉദ്യോഗസ്ഥരെ കണ്ട് കസ്റ്റമർ ഇറങ്ങിയോടി. ഇറങ്ങി ഓടിയ കസ്റ്റമർ പോലീസ് വകുപ്പിൽ ആലപ്പുഴയിൽ ജോലി ചെയ്യുകയാണെന്നു സൂചനയുണ്ട്. അനധികൃത സ്പാ അടച്ചുപൂട്ടാൻ കത്തു നൽകും. രാമൻചിറയിലെ മറ്റാെരു സലൂണിലും മസാജ് നടക്കുന്നതായി കണ്ടെത്തി. ഇവിടെ ലൈസൻസില്ലാതെയാണു പ്രവർത്തനം. മഞ്ഞാടിയിലെ മറ്റാെരു സ്പായും ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിക്കുന്നത്. ഇവിടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കു താമസിക്കാനുള്ള സൗകര്യമടക്കം നൽകിയിരുന്നു. മഞ്ഞാടിയിലെ മറ്റാെരു സ്പായും, മീന്തലക്കരയിലെ പീഡനം നടന്ന സ്പായും അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം സ്പാ ആക്രമണക്കേസിൽ ഒളിവിലായിരുന്ന മറ്റൊരു പ്രതി കൂടി പോലീസ് പിടിയിലായി. തിരുവല്ല ചുമത്ര സ്വദേശിയായ കോഴിക്കോട്ടുപറമ്പിൽ റൊക്കൻ എന്നുവിളിക്കുന്ന പ്രശോഭ് (26) ആണു പിടിയിലായത്. കേസിലെ ഒന്നാം പ്രതി സുബിൻ അലക്സാണ്ടർ (38) രണ്ടാംപ്രതി ബെർലിൻദാസ് (27) മൂന്നാംപ്രതി വരുൺ എന്നു വിളിക്കുന്ന അഖിൽകുമാർ (36) എന്നിവരെ പ്രത്യേക അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സ്പാ ഉൾപ്പെടെയുള്ള ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളെ (വെൽനെസ് സെന്റർ) നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിയമം കൊണ്ടുവരും. എല്ലാത്തരം ചികിത്സാരീതിയുള്ള വെൽനെസ് സെന്ററുകൾക്കും ബാധകമായ രീതിയിലാണു നിയമത്തിന്റെ കരടു തയാറാക്കുന്നത്- മന്ത്രി വീണാ ജോർജ് പറഞ്ഞു.
















































