6 വർഷങ്ങൾക്ക് ശേഷം കേരള ഹൈക്കോടതി സ്പ്രിംഗ്ളർ സംബന്ധിച്ച കേസുകൾ തീർപ്പാക്കിയിരിക്കുകയാണ്. തീർപ്പാക്കി എന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ കാര്യങ്ങൾ ആർക്കും വളച്ചൊടിക്കാമെന്നതിന്റെ സാധ്യതകൾ പരമാവധി ചൂഷണം ചെയ്ത് അന്തിമവിധിയെ വളച്ചൊടിച്ച് സിപിഎം തങ്ങളുടെ ഈ വിഷയത്തിലെ പരാജയം മറച്ചു പിടിക്കാൻ ശ്രമിക്കുകയാണ് ആദ്യം തന്നെ ചെയ്തത്. എന്നാൽ അന്ന് ഈ വിഷയത്തിൽ കോടതിയെ സമീപിച്ച രമേശ് ചെന്നിത്തല കോടതി വിധിയുമായി വാർത്താ സമ്മേളനം നടത്തിയതോടെ ഇതു സംബന്ധിച്ച് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രചാരണത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്.
യഥാർത്ഥത്തിൽ കേസിൽ കോടതിയിൽ നിന്ന് എന്തെങ്കിലും വിധിയോ നിർദേശമോ വരും മുമ്പ് തന്നെ പണികിട്ടുമെന്ന് മനസിലാക്കിയ പിണറായി വിജയൻ സർക്കാർ സ്വമേധയാ തന്നെ സ്പ്രിംഗ്ളറുമായുള്ള കരാർ പിൻവലിച്ച് തടിയൂരിയിരുന്നു. അതുകൊണ്ട് കോടതിയിൽ പിന്നീട് നടന്നത് സാങ്കേതികമായ വാദങ്ങളും കരാറിലെ നിയമ പ്രശ്നങ്ങളുമായിരുന്നു. അന്തിമ ഉത്തരവിൽ കൃത്യമായി തന്നെ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ നിയമവകുപ്പിന്റെ നിർദേശം തേടാതെ ക്യാബിനറ്റിന്റെ അനുമതി പോലും ലഭ്യമാക്കാതെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി എ ശിവശങ്കരൻ നേരെ കരാറിലേക്ക് പോയത് കൃത്യ നിർവഹണത്തിലെ ഗുരുതരമായ വീഴ്ചയാണെന്നാണ് അന്തിമവിധിയിൽ കോടതി വ്യക്തമാക്കിയത്. ഇനി അത്തരം സാഹചര്യങ്ങൾ ആവർത്തിക്കരുതെന്നും കോടതി വിധിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇത് മറച്ച് വച്ച് കരാർ സ്വമേധയാ സർക്കാർ തന്നെ വിധി വരും മുമ്പോ റദ്ദാക്കിയതിനാൽ അത്തരം നിർദേശങ്ങൾ വിധിയിൽ വന്നില്ല എന്നത് വച്ചാണ് എം വി ഗോവിന്ദൻ സർക്കാർ നടപടിയെ കോടതി തെറ്റാണെന്ന് പറഞ്ഞില്ല എന്ന് വ്യാഖ്യാനവുമായി വന്നത്.
വിധിയുടെ അന്തസത്ത പരിശോധിച്ചാൽ രമേശ് ചെന്നിത്തല പ്രധാനമായി ഉന്നയിച്ച പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ഒരു വിദേശ സ്വകാര്യ ഏജൻസിയെ ഏൽപിക്കുന്നതിന്റെ അപകടം കോടതിക്ക് കൃത്യമായി ബോധ്യമായിട്ടുണ്ട്. ഈ കരാറിന്റെ ഫയൽ നീക്കത്തിൽ അതുപോലെ റൂൾസ് ഓഫ് പ്രൊസീജ്യർ, സെക്രട്ടറിയേറ്റ് മാനുവൽ എന്നിവയൊന്നും പാലിക്കപ്പെട്ടില്ല എന്നും നിയമവകുപ്പുമായോ ധനകാര്യവകുപ്പുമായോ കൂടിയാലോചിച്ചില്ല എന്നതും കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. കരാർ സർക്കാർ തന്നെ റദ്ദാക്കിയതുകൊണ്ടും ശേഖരിച്ച ഡാറ്റ സ്പ്രിംഗ്ളർ നശിപ്പിച്ചതു കൊണ്ടും ഇനി കേസിന് പ്രസക്തിയില്ല എന്നാണ് കോടതി കണ്ടെത്തിയത്. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി വിധിയിൽ പറഞ്ഞതോടെ സർക്കാർ ചെയ്തത് ശരിയായിരുന്നില്ല എന്ന് തന്നെയാണ് വ്യക്തമാക്കിയത്.
2020 ൽ ഈ കേസിലേക്ക് നയിച്ച സാഹചര്യങ്ങൾ കൂടി ഒന്ന് പരിശോധിക്കാം. നിങ്ങളുടെ വിവരങ്ങൾക്ക് എത്രമാത്രം വിലയുണ്ടെന്നത് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ. ഇന്ന് ലോകത്തെ സാമ്പത്തിക-വ്യവസായ മേഖലകളെ മാത്രമല്ല ഭരണകൂടങ്ങളെ വരെ നിശ്ചയിക്കും വിധം തീരുമാനങ്ങളെ മാനിപ്പുലേറ്റ് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഡാറ്റ. അതായത് എന്റെയും നിങ്ങളുടേയും എല്ലാം വ്യക്തിഗത വിവരങ്ങൾ. ബിസിനസുകാർ തങ്ങളുടെ ബിസിനസ് വളർത്താനും പുതിയ മേഖലകൾ തുടങ്ങാനും എല്ലാം ഉപയോഗിക്കുന്നത് അതാത് പ്രദേശത്തെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ആണ്. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ ആളുകൾ എന്ത് കഴിക്കുന്നു, എന്ത് വാങ്ങുന്നു, എത്ര ചെലവഴിക്കുന്നു, എന്ത് കാണുന്നു എന്നതെല്ലാം ഈ വിവരങ്ങളുടെ പരിധിയിൽ വരുന്നതാണ്. ഇതിവർക്ക് എങ്ങനെ കിട്ടുന്നു എന്നതാവും അടുത്ത സംശയം അല്ലേ.
അവിടെയാണ് കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ് സമയത്ത് ഉണ്ടായ സ്പ്രിംഗ്ളർ വിവാദത്തിന്റെ പ്രസക്തി വലുതാവുന്നത്. മുമ്പ് പറഞ്ഞ പോലെ വൻകിട കമ്പനികൾ സ്വകാര്യ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നത് പലപ്പോഴും പല ഏജൻസികളിൽ നിന്നാണ്. ഡാറ്റയുടെ എണ്ണവും കൃത്യതയും വച്ച് വൻ തുകയാണ് ഇത്തരം കമ്പനികൾ ഏജൻസികൾക്ക് നൽകുന്നത്. ഇവിടെയാണ് കോവിഡ് സമയത്ത് കേരളത്തിലെ ജനങ്ങളുടെ മൊത്തം ആരോഗ്യ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നതിനായി അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ തയ്യാറാക്കിയ സോഫ്റ്റ് വെയർ ഉപയോഗിക്കാനും ഇങ്ങനെ സർക്കാർ സംവിധാനമുപയോഗിച്ച് ശേഖരിക്കുന്ന ഡാറ്റ മാനേജ് ചെയ്യുന്നതിനായി കമ്പനിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചത്. വ്യക്തിയുടെ വിവരങ്ങളിൽ ഏറ്റവും സെൻസിറ്റീവ് എന്ന് കരുതപ്പെടുന്ന ഡാറ്റകളിൽ ഒന്നാണ് ആരോഗ്യ വിവരങ്ങൾ. വിവരാവകാശ നിയമം പോലും അത്തരം വിവരങ്ങൾ വ്യക്തികളുടെ അനുമതിയില്ലാതെ നൽകരുതെന്ന് നിഷ്കർഷിച്ചിട്ടുള്ളതാണ്. അവിടെയാണ് സ്പ്രിംഗ്ളർ എന്ന വിദേശ കമ്പനിക്ക് കേരളത്തിലെ ജനങ്ങളുടെ മൊത്തം ഡാറ്റ സർക്കാർ തന്നെ ശേഖരിച്ച് ആധികാരികമായി നൽകുന്നത്.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഇതിലെ അപകടം തിരിച്ചറിഞ്ഞ് ഉടൻ തന്നെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയും പൗരന്മാരുടെ വിവരങ്ങൾ സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നതിലെ കുഴപ്പം മനസിലാക്കി ചെന്നിത്തലയുടെ ഹർജി ഫയിൽ സ്വീകരിക്കുകയും ചെയ്തു. പ്രധാനമായും നാലു കാര്യങ്ങളാണ് അന്ന് പ്രതിപക്ഷ നേതാവ് കോടതിയിൽ ഉന്നയിച്ചത്.
1. വ്യക്തിഗത ഡാറ്റ, അതും വളരെ സെൻസിറ്റീവ് ആയ ഹെൽത്ത് ഡാറ്റ ഒരു വിദേശ സ്വകാര്യ കമ്പിനിക്ക് നൽകിയത് സ്വകാര്യത ലംഘനമാണ്,
2. ജനങ്ങളുടെ ഇൻഫോമ്‍ഡ് കൺസെന്റ് ഇല്ലാതെ ഈ ഡാറ്റ ശേഖരിച്ചു.
3. ആവശ്യമായ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് കരാർ ഒപ്പിട്ടത്. ക്യാബിനറ്റിന്റെ അനുമതി പോലും ലഭ്യമാക്കിയിരുന്നില്ല. ഇതിനു പിന്നിൽ വലിയ അഴിമതിയും തട്ടിപ്പും നടക്കാൻ സാധ്യതയുണ്ട്.
4. ഡാറ്റ ചോർച്ചയ്ക്കും, ദുരുപയോഗത്തിനും വലിയ സാധ്യത നിലനിൽക്കുന്നു.
5. അതുകൊണ്ട് ഈ കരാർ റദ്ദാക്കുകയും ഡാറ്റ സർക്കാർ തിരിച്ചെടുക്കുകയും വേണം.
ചെന്നിത്തല കോടതിയെ സമീപിച്ചതിനു പിന്നാലെ കേരളത്തിൽ ഈ വിഷയം വൻ വിവാദം സൃഷ്ടിക്കുകയും സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നുവെന്നതിന്റെ പേരിൽ സർക്കാർ സംവിധാനമായ ആധാറിനെ വരെ എതിർത്ത ഇടതു പാർട്ടികൾ സ്വന്തം ഭരണത്തിൽ അതേ കാര്യങ്ങൾ ചെയ്യുന്നതിന്റെ പൊളിറ്റിക്കൽ ധാർമികത ചർച്ചാ വിഷയമാവുകയും ചെയ്തു. കോടതിയിൽ തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ സർക്കാർ അവസാനം രണ്ടു മാസത്തിനുള്ളിൽ സ്പ്രിംഗ്ളറുമായുള്ള കരാർ സ്വമേധയാ റദ്ദാക്കുകയുമാണ് ചെയ്തത്. ഇത്രയുമാണ് അന്ന് നടന്നത്.
കരാർ റദ്ദാക്കണമെന്നും ഡാറ്റ സ്പ്രിംഗ്ളറിൽ നിന്ന് തിരിച്ചെടുക്കണമെന്നും ആയിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. അത് കോടതി വിധിക്കുമുമ്പേ തന്നെ സർക്കാർ സ്വമേധയാ ചെയ്തതോടെ ചെന്നിത്തലയുടെ ഈ വിഷയത്തിലെ നിലപാടിനു മുന്നിൽ സർക്കാർ മുട്ടുമടിക്കയതാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായിരുന്നതിനാൽ പ്രതിഷേധങ്ങൾ അത്ര ശക്തമല്ലാതിരുന്നിട്ടു കൂടി സർക്കാരിന് ഈ വിഷയത്തിൽ തങ്ങളുടെ തീരുമാനത്തിൽ നിന്നും പിന്മാറേണ്ടി വന്നു എന്നതാണ് ഈ വിഷയത്തിലെ ഏറ്റവും പ്രസക്തമായ കാര്യം. അതിലെ ജാള്യത മറക്കാനായാണ് പാർട്ടി സെക്രട്ടറി സർക്കാർ തന്നെ റദ്ദാക്കിയ കരാറിനെ വീണ്ടും റദ്ദാക്കാൻ കോടതി വിധിച്ചില്ല എന്ന പേരിൽ കാപ്സ്യൂളുകൾ ഇറക്കുന്നത്. സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയെന്നായിരുന്നു പാർട്ടി സെക്രട്ടറിയുടെ ആദ്യ വാദം. എന്നാൽ ചെന്നിത്തല കോടതി വിധിയുമായി പത്ര സമ്മേളനം നടത്തിയതോടെ സർക്കാരിന് ക്ലീൻ ചിറ്റല്ല നൽകിയത്, മറിച്ച് ഇത്തരം പരിപാടികൾ മേലിൽ ആവർത്തിക്കരുതെന്ന കർശനമായ താക്കീതാണെന്ന് വ്യക്തമാവുകയും ചെയ്തു.
നിയമസഭ തെരഞ്ഞെെടുപ്പ് അടുക്കുന്നതോടെ കോവിഡ് കാലത്തെ അഴിമതിക്കഥകൾ വീണ്ടും ചർച്ചയിലേക്ക് വരുന്നത് നിലവിൽ വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന ഇടതു മുന്നണിയെ കൂടുതൽ കുഴപ്പത്തിലേക്ക് തള്ളിയിടുകയാണ്.















































