ഇസ്ലാമാബാദ്: ടി20-ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തെ ചുറ്റിപ്പറ്റിയുള്ള നാടകീയതയ്ക്ക് അന്ത്യം കുറിക്കാതെ പാക്കിസ്ഥാൻ. ഫെബ്രുവരി 15-ന് ഇന്ത്യയ്‌ക്കെതിരായ ഗ്രൂപ്പ് എ മത്സരത്തിൽ പാക്കിസ്ഥാൻ ടീം കളത്തിലിറങ്ങില്ലെന്ന് കഴിഞ്ഞ ദിവസം പാക് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ടൂർണമെന്റിൽ പങ്കെടുക്കുമെന്നും മറ്റ് മത്സരങ്ങളിൽ കളിക്കുമെന്നുമായിരുന്നു പാക്കിസ്ഥാന്റെ ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ ഈ പ്രഖ്യാപനം വന്ന് 24 മണിക്കൂർ പിന്നിടുമ്പോഴും ഇതുവരെ മത്സരം ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് യാതൊരു ഔദ്യോഗിക വിവരവും നൽകിയിട്ടില്ല. ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച് ഐസിസിക്ക് ഒരു ഔദ്യോഗിക മെയിലും അയയ്‌ക്കേണ്ടതില്ലെന്നാണ് പിസിബിയുടെ തീരുമാനം. പിസിബിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇതും പാക്കിസ്ഥാന്റെ തന്ത്രമാണോയെന്ന സംശയമാണ് ഇപ്പോഴുള്ളത്.
കളിക്കാതിരുന്നാൽ ഭീമമായൊരു തുക നഷ്ടപരിഹാരമായി ഇറക്കേണ്ടിവന്നാൽ അതിനൊരു തടയെന്ന രീതിയിൽ കളത്തിലിറങ്ങാനുള്ള പാക്കിസ്ഥാന്റെ തന്ത്രമാണോ ഇതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. അതേസമയം മത്സര ബഹിഷ്‌കരണം സംബന്ധിച്ച് പിസിബിയിൽ നിന്നുള്ള ഔദ്യോഗിക ആശയവിനിമയത്തിനായി ഐസിസി കാത്തിരിക്കുകയാണ്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചെങ്കിൽ മാത്രമേ ഐസിസിക്ക് അടുത്ത സ്റ്റെപ്പ് നടപടികൾ കൈക്കൊള്ളാനാകൂ.
ഇതിനിടെ ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് രംഗത്തെത്തി. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാൻ പാക്കിസ്ഥാന് ചങ്കൂറ്റമുണ്ടോ എന്ന് ചോദിച്ച ഹർഭജൻ പറ്റുമെങ്കിൽ ചെയ്തുകാണിക്കണമെന്നും വെല്ലുവിളിച്ചു, സ്വന്തം നാട്ടിലെ ജനങ്ങളുടെ ആഗ്രഹം തള്ളിക്കളഞ്ഞ് വെറും അഹങ്കാരം കാണിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ചതുകൊണ്ട് പാക്കിസ്ഥാന് എന്ത് നേട്ടമാണ് കിട്ടാൻ പോകുന്നതെന്നും ഹർഭജൻ സിംഗ് ചോദിച്ചു. ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന് വരുത്തിത്തീർത്ത് സ്വന്തം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാടകമാണിത്. ഇത്രയ്ക്ക് ഉറപ്പുള്ള തീരുമാനമാണെങ്കിൽ അത് നടപ്പിലാക്കി കാണിക്കൂ, നിങ്ങൾക്ക് അതിനുള്ള ചങ്കൂറ്റമുണ്ടോ എന്ന് നമുക്ക് നോക്കാം-ഹർഭജൻ ത പറഞ്ഞു.
ഫെബ്രുവരി ഏഴ് മുതൽ തുടങ്ങുന്ന ലോകകപ്പിൽ ഒരേ ഗ്രൂപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 15 നാണ് ഇരുവരും തമ്മിലുള്ള ബ്ലോക്ക് ബസ്റ്റർ പോരാട്ടം. അതേസമയം ഫെബ്രുവരി 15-ലെ മത്സരത്തിനായി ഇന്ത്യ കൊളംബോയിലേക്ക് പോകുമെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. മത്സരത്തിനായി ഇന്ത്യ കൊളംബോയിലേക്ക് പോകുകയും മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടോസിനായി ഗ്രൗണ്ടിൽ ഹാജരാകുകയും ചെയ്യും. പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ ടോസിന് ഹാജരായില്ലെങ്കിൽ, മാച്ച് റഫറി ഇന്ത്യയ്ക്ക് വാക്കോവർ നൽകും. ഇതോടെ ഇന്ത്യയ്ക്ക് രണ്ട് പോയന്റും ലഭിക്കും. മത്സരത്തിനായി ഇന്ത്യ കൊളംബോയിലേക്ക് പോകാത്ത സാഹചര്യം വന്നാൽ ഇരു ടീമുകൾക്കുമായി പോയന്റ് പങ്കുവെയ്ക്കും.

















































