തിരുവനന്തപുരം: സ്വന്തം വീട്ടുമുറ്റത്ത് പോലും കളി മറന്ന സഞ്ജുവൊഴികെ മനോഹരമായൊരു ക്രിക്കറ്റ് വിരുന്ന്, അതായിരുന്നു കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ ഒരുക്കിയത്. സഞ്ജുവൊഴികെ എത്തിയവർ എത്തിയവർ കിവികളെ എടുത്തിട്ടലക്കി എന്നുതന്നെ പറയാം. ഇഷാൻ കിഷനാകട്ടെ രണ്ടു പടികൂടി കടന്നു പിഴിഞ്ഞുവിരിച്ചു…
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയുയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 225 റൺസിൽ ഓൾഔട്ടായതോടെ ഇന്ത്യയ്ക്ക് 46 റൺസ് വിജയം. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 4–1 ജയിച്ചുകയറി ലോകകപ്പിലേക്കുള്ള ആത്മവിശ്വാസത്തിന്റെ പടി ഒന്നുകൂടി അങ്ങ് ഉയർത്തി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണു നേടിയത്. ഇന്ത്യയ്ക്കെതിരെ വമ്പൻ സ്കോർ പിന്തുടർന്ന കിവീസ് കാര്യവട്ടത്തെ റണ്ണൊഴുകുന്ന പിച്ചിൽ 200 കടന്നെങ്കിലും പേസർ അർഷ്ദീപ് സിങ്ങിനു മുന്നിൽ കീഴടങ്ങാനാരുന്നു വിധി.
നാലോവറിൽ 51റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ പേസർ അർഷ്ദീപ് സിങ്ങാണ് ഇന്ത്യൻ വിജയം എളുപ്പത്തിലാക്കിയത്. 38 പന്തുകൾ നേരിട്ട് 80 റൺസടിച്ച ഫിൻ അലനാണ് മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. ആറു സിക്സുകളും എട്ടു ഫോറുകളും ബൗണ്ടറി കടത്തിയ ഫിൻ അലന്റെ കരുത്തിൽ കിവീസ്, പവർ പ്ലേയിൽ 79 റൺസും എട്ടോവറിൽ 100 റൺസും പിന്നിട്ടതാണ്. മൊത്തം കളിയെടുത്തു നോക്കിയാൽ ഈ ഘട്ടത്തിൽ മാത്രമായിരുന്നു ഇന്നിങ്സിൽ ന്യൂസീലൻഡിന് കുറച്ചെങ്കിലും ആത്മവിശ്വാസമുണ്ടായത്. എന്നാൽ ഒൻപതാം ഓവറിൽ അക്ഷർ പട്ടേലിന്റെ പന്തിൽ അർഷ്ദീപ് സിങ് ക്യാച്ചെടുത്ത് ഫിൻ അലൻ പുറത്തായതോടെ ന്യൂസീലൻഡിന്റെ റണ്ണൊഴുക്കു പതിയെയായി.
പിന്നീടങ്ങോട്ട് രചിൻ രവീന്ദ്രയും (17 പന്തിൽ 30), ഡാരിൽ മിച്ചലുമാണു (12 പന്തിൽ 26) കുറച്ചെങ്കിലും പൊരുതിനിന്നത്. മധ്യനിരയിൽ ഗ്ലെൻ ഫിലിപ്സ് (ഏഴ്), മിച്ചൽ സാന്റ്നർ (പൂജ്യം), ബെവൺ ജേക്കബ്സ് (ഏഴ്) എന്നിവർ രണ്ടക്കം കടക്കാതെ മടങ്ങി. ഇന്ത്യൻ ബോളർമാർ തകർത്തെറിഞ്ഞതോടെ അവസാന 12 പന്തുകളിൽ ന്യൂസീലൻഡിനു ജയിക്കാൻ വേണ്ടിയിരുന്നത് 68 റൺസായിരുന്നു. അപ്പോഴേക്കും ഒൻപതു വിക്കറ്റുകളും അവർക്കു നഷ്ടമായിരുന്നു. വാലറ്റത്ത് ഇഷ് സോധി 15 പന്തിൽ 33 റൺസെടുത്തെങ്കിലും, 19.4 ഓവർ വരെ മാത്രമാണു പിടിച്ചുനിൽക്കാൻ സാധിച്ചത്. ഇന്ത്യയ്ക്കായി സ്പിന്നർമാരായ അക്ഷർ പട്ടേൽ മൂന്നും വരുൺ ചക്രവർത്തി ഒരു വിക്കറ്റും വീഴ്ത്തി.
അതേസമയം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ സെഞ്ചുറി നേടിയ ഇഷാൻ കിഷനാണ് ടോപ് സ്കോറർ. 43 പന്തുകൾ നേരിട്ട ഇഷാൻ 103 റൺസെടുത്തു പുറത്തായി. 10 സിക്സുകളും ആറു ഫോറുകളുമാണ് ഇഷാൻ കാര്യവട്ടത്ത് ബൗണ്ടറി കടത്തിയത്. 28 പന്തുകളിൽ അർധ സെഞ്ചുറിയിലെത്തിയ ഇഷാൻ ബാക്കി 14 പന്തുകളിലാണ് 100 കടന്നത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തകർത്തുകളിച്ചു. അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.
അതേസമയം സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ മാത്രമാണ് ഇന്ത്യയ്ക്കു വേണ്ടി തിളങ്ങാനാകാതെ പോയത്. ആറു പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം.
മികച്ച തുടക്കം ലഭിച്ച അഭിഷേക് രണ്ടു സിക്സുകളും നാലു ഫോറുകളും ബൗണ്ടറി കടത്തിയെങ്കിലും ലോക്കി ഫെർഗൂസന്റെ പന്തിൽ പുറത്തായി മടങ്ങി. അർധ സെഞ്ചുറി നേടിയ സൂര്യയെ മിച്ചൽ സാന്റ്നറിന്റെ 15–ാം ഓവറിൽ ടിം സിഫർട്ട് സ്റ്റംപ് ചെയ്തു പുറത്താക്കി. സ്കോർ 260 പിന്നിട്ടതിനു പിന്നാലെ ഹാർദിക് പാണ്ഡ്യ വീണു. കൈൽ ജെയ്മീസണിന്റെ പന്തിലായിരുന്നു പാണ്ഡ്യയുടെ മടക്കം. റിങ്കു സിങ്ങും (എട്ട്), ശിവം ദുബെയും (ഏഴ്) ഇന്ത്യൻ നിരയിൽ പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി ലോക്കിഫെർഗൂസൻ രണ്ടും, ജേക്കബ് ഡഫി, കൈൽ ജെയ്മീസൻ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
ലോകകപ്പിൽ വിക്കറ്റ് കീപ്പർ+ ബാറ്റ്സ്മാൻ സ്ഥാനത്തേക്ക് ഇഷാൻ കിഷൻ
ലോകകപ്പിനു മുന്നോടിയായി കാര്യവട്ടത്ത് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കു ഫോമിലുള്ള കിഷനെ കൊണ്ടുവന്നതോടുകൂടി ടി 20 ലോകകപ്പിൽ ഒന്നാം വിക്കറ്റ് കീപ്പറും ഓപ്പണറുമായി ഇഷാൻ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി.
കണക്കുകളും കളികളും വച്ചുനോക്കിയാൽ ഫുൾ പാക്‌ടാണ് ഇഷാൻ കിഷനിപ്പോൾ. മറു സൈഡിൽ സഞ്ജുവാകട്ടെ മോശം ഫോമിലും. ഈ പരമ്പരയിൽ ആകെ അഞ്ചു മത്സരങ്ങളിൽ നിന്ന് 46 റൺസ് മാത്രമാണ് താരത്തിനു നേടാനായത്. 20 പ്ലസ് സ്കോർ വന്നത് നാലാം ടി 20 യിൽ വിശാഖപട്ടണത്ത് മാത്രം. മറുവശത്ത് കാര്യവട്ടത്ത് നേടിയ വെടിക്കെട്ട് സെഞ്ച്വറി അടക്കം ഈ സീരീസിലെ നാല് മത്സരങ്ങളിൽ നിന്ന് നേടിയത് 215 റൺസാണ്. അത് നേടാൻ താരം ചിലവാക്കിയ പന്തുകൾ 100 ലും താഴെയും. ഇതോടെ പ്ലേയിങ് ഇലവനിൽ ഇഷാന്റെ സീറ്റ് ഭദ്രമെന്നുറപ്പ്.


















































