ചെന്നൈ: കരൂർ ദുരന്ത കേസില്‍ നടനും ടിവികെ നേതാവുമായ വിജയ് ഇന്നു ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനു ഹാജരാകും. 2 ദിവസത്തോളം വിജയ്‌യെ ചോദ്യം ചെയ്യാനാണു സിബിഐ നീക്കം.
പൊങ്കൽ സമയമായതിനാൽ 13നു വൈകിട്ട് തിരികെ മടങ്ങാൻ അനുമതി തേടിയിട്ടുണ്ട്. സിബിഐക്കു മുന്നിലെത്തുന്നതിനു മുന്നോടിയായി സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ടു ഡൽഹി പൊലീസിനു ടിവികെ കത്തു നൽകി. ആവശ്യമായ സുരക്ഷയൊരുക്കുമെന്നു ഡൽഹി പൊലീസും അറിയിച്ചു. പാർട്ടി നേതാക്കളായ എൻ.ആനന്ദ്, ആദവ് അർജുന, നിർമൽ കുമാർ എന്നിവരെ 2 തവണ സിബിഐ ചോദ്യംചെയ്തിരുന്നു. ആദ്യമായാണു വിജയ്‌യെ ചോദ്യം ചെയ്യലിനു വിളിക്കുന്നത്.
വിജയ് കരൂർ ദുരന്ത സമയത്ത് ഉപയോഗിച്ചിരുന്ന പ്രചാരണ വാഹനവും കഴിഞ്ഞ ദിവസം സിബിഐ വിശദമായി പരിശോധിച്ചിരുന്നു. അതിനിടെ ‘ജന നായകൻ’ റിലീസ് പ്രശ്നത്തിലും കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ ചോദ്യം ചെയ്യലിലും കുരുങ്ങിക്കിടക്കുന്ന വിജയിക്ക് മേൽ ഇടിത്തീയായി ആദായ നികുതിക്കേസും. 2015ൽ റിലീസായ ‘പുലി’ എന്ന ചിത്രത്തിനു വാങ്ങിയ 15 കോടി രൂപയുടെ പ്രതിഫലം ആദായനികുതി റിട്ടേൺ രേഖകളിൽ നിന്നു മറച്ചുവച്ചെന്ന കേസിൽ അന്തിമവാദം ആരംഭിച്ചു. 15 കോടി രൂപ വെളിപ്പെടുത്തിയിട്ടില്ലെന്ന് 2015ൽ വിജയ‌്‌യുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണു കണ്ടെത്തിയത്.
















































