ന്യൂഡൽഹി: പൊതുസ്ഥലങ്ങളിൽ തെരുവ് നായകൾ സ്വൈര്യവിഹാരം നടത്തുന്നതിനെതിരേ സുപ്രീംകോടതി നടത്തിയ പരാമർശത്തിൽ പരോക്ഷ വിമർശനവുമായി മുൻ ലോക്‌സഭാ എംപിയും കോൺഗ്രസ് നേതാവുമായ രമ്യ എന്നറിയപ്പെടുന്ന നടി ദിവ്യ സ്പന്ദന.
നായകളുടെ മാത്രമല്ല പുരുഷന്മാരുടെ മനസും വായിക്കാൻ കഴിയില്ലെന്നും അവരെയെല്ലാം ജയിലിൽ അടയ്ക്കണോ എന്നുമായിരുന്നു നടിയുടെ ചോദ്യം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് നടിയുടെ പ്രതികരണം.
തെരുവ് നായ ശല്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, പൊതുയിടങ്ങളിൽനിന്ന് അവയെ നീക്കണം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. രാവിലെ നായകൾ ഏത് മൂഡിലാണെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവർ അഭിപ്രായപ്പെട്ടു. ഇത് പരോക്ഷമായി സൂചിപ്പിച്ചാണ് നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.
‘പുരുഷന്മാരുടെ മനസും വായിക്കാൻ കഴിയില്ല. അവർ എപ്പോഴാണ് ബലാത്സംഗംചെയ്യുകയെന്നോ കൊലപാതകം നടത്തുകയെന്നോ അറിയാൻ കഴിയില്ല. അതിനാൽ എല്ലാ പുരുഷന്മാരേയും ജയിലിൽ അടയ്ക്കണോ’, എന്നായിരുന്നു നടിയുടെ ചോദ്യം.
















































