വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ സമ്മർദ തന്ത്രങ്ങളിറക്കി അമേരിക്ക. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ 500% താരിഫ് ഭീഷണിയാണ് ഇത്തവണ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കിയിരിക്കുന്നത്. റഷ്യൻ പ്രസിഡന്റിന്റെ യുദ്ധസന്നാഹങ്ങൾക്ക് പണം നൽകുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരിൽ കൊണ്ടുവരുന്ന പുതിയ ബില്ലിന് ട്രംപ് പച്ചക്കൊടി കാട്ടിയതോടെ, ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള ഇറക്കുമതി നികുതികളിൽ വൻ വർദ്ധനവ് വരാൻ പോകുന്നത്.
ട്രംപ് അംഗീകരിച്ച പുതിയ ഉപരോധ ബിൽ പ്രകാരം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയുള്ള തീരുവ 500 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധിക്കും. അടുത്ത ആഴ്ച തന്നെ ഈ ബിൽ വോട്ടിങിന് വരാൻ സാധ്യതയുണ്ടെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സി ഗ്രഹാം വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കാൻ ഈ ബില്ലിലൂടെ ട്രംപിന് കഴിയും. ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്മാറാൻ ബില്ല് പ്രേരിപ്പിക്കും. ഇതിലൂടെ യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണയ്ക്ക് പുറമെ, റഷ്യയിൽ നിന്ന് യുറേനിയം വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയും ഈ തീരുവ ബാധകമായിരിക്കും. അതേസമയം റഷ്യയിൽ നിന്ന് ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. ഈ ബന്ധം ഇതിനകം തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് 25 ശതമാനം പരസ്പര താരിഫും, റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി 25 ശതമാനം അധിക നികുതിയും ചുമത്തിയിരുന്നു. ഇതോടെ ചില ഉൽപ്പന്നങ്ങളുടെ ആകെ നികുതി 50 ശതമാനമായി ഉയർന്നിരുന്നു.
അതുപോലെ റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയും കടുത്ത നടപടികൾ നേരിടുകയാണ്. ഇതിനകം തന്നെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 145 ശതമാനം നികുതി ചുമത്തിക്കഴിഞ്ഞു. ഇതിന് മറുപടിയായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ 125 ശതമാനം നികുതി ചൈനയും ചുമത്തി.
ഇതിനിടെ 66 രാജ്യാന്തര സംഘടനകളിൽ നിന്ന് പിന്മാറാനുള്ള പ്രമേയത്തിലും ട്രംപ് ഒപ്പുവെച്ചു. അമേരിക്കൻ താൽപര്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കാത്ത 31 യുഎൻ, 35 യുഎൻ ഇതര സംഘടനകളിൽ നിന്നാണ് ഈ പിന്മാറ്റം. ട്രംപിന്റെ പുതിയ തീരുമാനത്തോടെ ഈ സംഘടനകൾക്ക് നൽകി വന്നിരുന്ന സാമ്പത്തിക സഹായവും സഹകരണവും യുഎസ് അവസാനിപ്പിക്കും. അമേരിക്കൻ പൗരന്മാരുടെ നികുതി പണം ഉപയോഗിച്ച് യുഎസ് താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണ് ഈ സംഘടനകളെന്നാണ് അമേരിക്ക ഉയർത്തുന്ന പ്രധാന ആരോപണം.















































