കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമായ ജിൻ്റോ ജോൺ. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
രാഷ്ട്രീയ അൽഷിമേഴ്‌സ് ബാധിക്കുന്നവർക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാർ കൂടിയുണ്ടെങ്കിൽ ന്യായീകരിച്ച് കാലം പോക്കാമെന്നും അദ്ദേഹം പരിഹസിച്ചു. അധികാരമൊഴിയുമ്പോൾ മാത്രം തിരിച്ചറിവിന്റെ കണ്ണാടി നോക്കുന്നവരുടെ എണ്ണം കൂടുന്ന കാലത്ത് സത്യം പറയാൻ കുട്ടികൾ വേണമെന്നും കുറിപ്പിൽ പറയുന്നു.
അപ്രഖ്യാപിത അംഗത്വ വിലക്കുള്ള ചില സംവിധാനങ്ങൾ തയ്യാറാക്കുന്ന പട്ടികകളിൽ എന്തുകൊണ്ടാണ് ആക്ഷേപത്തിന് ഇടയായ പേരുകൾ ഇടംപിടിച്ചതെന്ന് പരിശോധിക്കപ്പെടണമെന്നും, എത്ര പുസ്തകങ്ങൾ വായിച്ചു എന്നതല്ല, എത്ര ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികൾ പ്രാപ്തരായി എന്നതാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ മികവെന്നും ജിൻ്റോ ജോൺ അഭിപ്രായപ്പെട്ടു. അധികാരപ്രീതിക്കായി കണ്ണടയ്ക്കുന്നവരുടെ ഇടയിൽ ഭയമില്ലാതെ സത്യം പറയാൻ കുട്ടികൾ തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ അഭിഭാഷകരുടെ നിയമന വിവാദത്തിലും നേരത്തെ ജിൻ്റോ ജോൺ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. യുഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിക്കാൻ വിയർത്ത് പണിയെടുത്തവരെയും തെരുവിൽ പോരാടിയവരെയും അവഗണിച്ച് മറ്റ് പാർട്ടികളിലെ ആളുകളെ തേടുന്ന സമീപനം സ്വന്തം പ്രവർത്തകരെ അപമാനിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.


















































