തിരുവനന്തപുരം: മേയറാക്കാത്തതിനെ തുടർന്നുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് വിവാദമായതിന് പിന്നാലെ മാധ്യമങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കിയതെന്ന് ആർ ശ്രീലേഖ. അയൽക്കാരനായ വികൃത ബുദ്ധിയുള്ള കുത്തിത്തിരിപ്പുകാരൻ കുട്ടിയെ പോലെയാണ് മാധ്യമപ്രവർത്തകർ എന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിഷയത്തിൽ പ്രതികരണവുമായി ശ്രീലേഖ രംഗത്ത് വന്നത്.
ആർ ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ-
‘പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ വാങ്ങുന്നവർക്ക് മൊബൈൽ നൽകാമെന്ന് പിതാവ് പറഞ്ഞിരുന്നു. ഇരു കുട്ടികളും പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ വാങ്ങി. മൊബൈൽ ഫോൺ ആർക്ക് നൽകണമെന്ന കാര്യം കുട്ടികൾ അച്ഛന് വിട്ടു. ഉപയോഗിക്കാനുള്ള പ്രാപ്തി നോക്കി അച്ഛൻ മൂത്ത മകന് ഫോൺ നൽകി. രണ്ട് മക്കൾക്കും സന്തോഷമുള്ള തീരുമാനം. എന്നാൽ അയൽക്കാരനായ വികൃത ബുദ്ധിക്കാരൻ കുട്ടി കുത്തിത്തിരിപ്പുമായി ഇളയ കുട്ടിയുടെ അടുത്ത് എത്തി. അതുപോലെയാണ് ചില മാപ്രകൾ ചെയ്യുന്നത്.’
അതേസമയം ശ്രീലേഖയുടെ പരസ്യ അതൃപ്തി പറച്ചിലിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തി വന്നതിന് പിന്നാലെയാണ് ആർ ശ്രീലേഖ വിശദീകരണവുമായി രംഗത്തെത്തിയത്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ പൊതുസമൂഹത്തോട് വിശദീകരണം നൽകണമെന്നായിരുന്നു ശ്രീലേഖയ്ക്ക് പാർട്ടി നൽകിയ നിർദേശം. ഇതോടെ എല്ലാം മാധ്യമങ്ങളുടെ തലയിലിട്ടു കൊണ്ട് ശ്രീലേഖ വീഡിയോ പങ്കുവച്ചത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ മേയറാക്കാത്തതിലുള്ള അതൃപ്തി ആർ ശ്രീലേഖ പ്രകടിപ്പിച്ചിരുന്നു.
















































