തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ. രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവറാണ് പിടിയിലായത്. ഇയാൾക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു തന്റെ ദൗത്യമെന്നും ഡ്രൈവർ പോലീസിനു മൊഴി നൽകി. ഇയാളിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ചിലയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒളിവിൽ പോയി എട്ടാം ദിനവും രാഹുലിനെ പിടികൂടാനായിട്ടില്ല
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷൻ സുള്ള്യയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കർണാടക – കേരള അതിർത്തിയിൽ തിരച്ചിൽ ശക്തമാക്കി. അതേസമയം ഇന്നലെ വൈകിട്ടോടെ രാഹുൽ പിടിയിലായതായി അഭ്യൂഹങ്ങൾ പരന്നെങ്കിലും രാഹുലിനെ കണ്ടെത്താൻ പോലും സാധിച്ചിട്ടില്ല എന്നാണ് പൊലീസ് ഔദ്യോഗികമായി പറയുന്നത്. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നുു. 2023ലാണ് രാഹുൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. ഇരയുടെ ടെലിഗ്രാം നമ്പർ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് പരാതിക്കാരിയെ പീഡിപ്പിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.



















































