മലപ്പുറം: മുൻ എംഎൽഎ പിവി അൻവറിൻറെ വീട്ടിലെ എൻഫോഴ്സമെൻറ് ഡയറ്ക്ടറേറ്റിൻറെ റേഡ് പൂർത്തിയായി. ഇന്നലെ രാവിലെ ആറു മണിയോടെ തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയോടെയാണ് ഇഡി അവസാനിപ്പിച്ചത്. കേരള ഫൈനാൻസ് കോർപ്പറേഷൻറെ മലപ്പുറത്തെ ബ്രാഞ്ചിൽ നിന്ന് ഓരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ഇഡി റെയ്ഡ്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത്, നഷ്ടം വരുത്തി എന്ന വിജിലൻസ് കേസിൽ അൻവർ നാലാം പ്രതിയാണ്.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്ന് പി വി അൻവർ പ്രതികരിച്ചു. പരാതി കിട്ടിയാൽ ഇ ഡി അന്വേഷിക്കും. അറിയേണ്ട കാര്യങ്ങൾ ഇ ഡി ചോദിച്ചു. നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഹാജരാകേണ്ട കാര്യം പറഞ്ഞിട്ടില്ലെന്നും അൻവർ പറഞ്ഞു. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് അൻവറിന്റെ ഒതായിയിലെ വീട്ടിൽ പരിശോധന നടത്തിയത്. വൻ പോലീസ് സുരക്ഷയിലായിരുന്നു പരിശോധന, ഇതിനിടെ തൃണമൂൽ കോൺഗ്രസ് പ്രവത്തകർ അൻവറിനെ കാണാൻ ശ്രമിച്ചത് ഉദ്യോഗസ്ഥർ തടഞ്ഞു. പിന്നാലെ പ്രവർത്തകരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
അൻവറിൻറെ സഹായി സിയാദിൻറെ വീട്ടിലും പിവി അൻവറിൻറെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. അൻവറിൽ നിന്ന് വിശദ വിവരങ്ങൾ തേടിയ ഇഡി ചില രേഖകളും പകർപ്പുകളും കൊണ്ടുപോയി എന്നാണ് പ്രാഥമിക വിവരം. 2015 ലായിരുന്നു അൻവർ കെഎഫ്സിയിൽ നിന്നും 12 കോടി വായ്പ എടുത്തത്. ഇത് തിരിച്ചടച്ചില്ലെന്നാണ് പരാതി. പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. ഇത് കെഎഫ്സിക്ക് വൻ നഷ്ടം വരുത്തിയെന്നായിരുന്നു പരാതി.


















































