കൊച്ചി: മലയാള സിനിമയിൽ ‘മട്ടാഞ്ചേരി ലോബി’ ഉണ്ടെന്ന് നടനും ബി.ജെ.പി. നേതാവും നിലവിലെ എൻ.എഫ്.ഡി.സി. ചെയർമാനുമായ ജി. കൃഷ്ണകുമാർ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്‌ന് നൽകിയ അഭിമുഖത്തിലാണ് സിനിമാ മേഖലയിലെ സ്വാധീന ഗ്രൂപ്പുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം അദ്ദേഹം പങ്കുവെച്ചത്.
ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് ശ്രദ്ധേയ കഥാപാത്രങ്ങളിലേക്ക് എത്തിയിട്ടും കരിയർ അതിനപ്പുറം വളരാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. സിനിമാരംഗത്ത് പൊതുജനങ്ങൾക്ക് കാണാൻ കഴിയാത്ത പല സ്വാധീനങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി സിനിമയിൽ ഒരുകാലത്ത് ‘ഖാൻ മാർക്കറ്റ്’ സംസ്കാരം ഉണ്ടായിരുന്നതുപോലെ മലയാള സിനിമയിലും സമാനമായ സ്വാധീനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും മതപരവുമായ ഘടകങ്ങളും ഇതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ‘മട്ടാഞ്ചേരി ലോബി’യെക്കുറിച്ച് ആളുകൾ സംസാരിക്കാറുണ്ടെന്നും, അത് ഉണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
മഹാരാജാസ് കോളേജിൽ നടന്ന എസ്.എഫ്.ഐ. പ്രതിഷേധത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഇടപെടൽ അവിടെ വ്യക്തമായിരുന്നുവെന്നും കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും അതിൽ പങ്കെടുത്തിരുന്നുവെന്നും ആരോപിച്ചു.
ബി.ജെ.പിയെ മാത്രം വർഗീയ പാർട്ടിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ജാതി-സാമൂഹിക സമവാക്യങ്ങൾ പരിഗണിക്കാതെ കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രവേശന ഫോമുകളിൽ നിന്ന് ജാതി കോളം ഒഴിവാക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
സ്വന്തം കുടുംബത്തിലെ വിവാഹബന്ധങ്ങൾ വിവിധ ജാതികളിലും മതങ്ങളിലും നിന്നുള്ളവരുമായി നടന്നതാണെന്നും അതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. എന്നിട്ടും തന്നെ ഒരു വർഗീയ ബി.ജെ.പി. അനുകൂലിയായി ചിത്രീകരിക്കുന്നതാണ് ദുഃഖകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


















































