ശ്രീനഗർ: ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ ജമ്മുകശ്മീരിലെ പോലീസ് സ്റ്റേഷനിൽ വൻ സ്‌ഫോടനം. നൗഗാം പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരുക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സ്‌ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറി. പൊലീസ്, ഫോറൻസിക് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. കൂടാതെ ശ്രീനഗറിൽ നിന്നുള്ള തഹസിൽദാരും രണ്ട് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്നാണ് വിവരം.
അപകടത്തിൽ പരുക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും സ്‌കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ സ്‌ഫോടനം നടത്തിയ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. പ്രദേശം പൂർണ്ണമായും സുരക്ഷാസേന വളഞ്ഞു. സ്റ്റേഷനും വാഹനങ്ങളും പൂർണ്ണമായും കത്തിയമർന്നു. ഫരീദാബാദിൽ നിന്നും പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് സ്‌ഫോടനം എന്നാണ് വിവരം. പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. ഉഗ്രശബ്ദത്തോടെയായിരുന്നു സ്‌ഫോടനം എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
















































