ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൈലറ്റുമാരെ ഒരിക്കലും കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ (എഎഐബി)യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പൈലറ്റുമാർക്കെതിരെ പരാമർശമില്ലെന്നും വിദേശമാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.
അപകടത്തിൽപ്പെട്ട ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പൈലറ്റായിരുന്നു സുമീത് സബർവാളിന്റെ പിതാവ് പുഷ്കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സും സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിനും സിവിൽ ഏവിയേഷൻ റെഗുലേറ്റർ (ഡിജിസിഎ), എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ (എഎഐബി) എന്നിവർക്കും നോട്ടിസ് അയച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
‘‘വിമാനദുരന്തം തീർത്തും നിർഭാഗ്യകരമാണ്. എന്നാൽ അതുമായി ബന്ധപ്പെട്ട് നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങൾ ചുമക്കേണ്ടതില്ല. എല്ലാം പൈലറ്റിന്റെ പിഴവാണെന്ന് ഇന്ത്യയിൽ ആരും തന്നെ വിശ്വസിക്കുന്നില്ല. എഎഐബിയുടെ പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റിനെതിരായ സൂചനകളൊന്നുമില്ല. ഒരു പൈലറ്റ് ഇന്ധനവിതരണം തടസ്സപ്പെട്ടോ എന്നു ചോദിക്കുന്നുണ്ട്, സഹ പൈലറ്റ് ഇല്ലെന്നും.’’– അപകടത്തിൽ മരിച്ച പൈലറ്റിന്റെ പിതാവിനോട് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വിദേശമാധ്യമങ്ങളിൽ വന്ന വാർത്തകളെ കുറിച്ച് പുഷ്കരാജ് സബർവാളിന്റെ അഭിഭാഷകൻ പരാമർശിച്ചപ്പോൾ അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.


















































