തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ്. എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് പ്രധാന മുഖങ്ങളെ രംഗത്തിറക്കി എന്തുവിലകൊടുത്തും നിലമെച്ചപ്പെടുത്താനാണ് തീരുമാനം. കെഎസ് ശബരീനാഥൻ, യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ, ഡിസിസി ജനറൽ സെക്രട്ടറി എം എസ് അനിൽകുമാർ എന്നിവർ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം. കഴിഞ്ഞദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ശബരിനാഥൻ കവടിയാർ ഡിവിഷനിൽ നിന്നും മത്സരിക്കും. സ്വന്തം വീടുള്ള ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ മത്സരിക്കുന്നത്. വീണ എസ് നായരെ വഴുതക്കാട് ഡിവിഷനിൽ മത്സരിപ്പിക്കാനാണ് തീരുമാനം. എം എസ് അനിൽ കുമാറിനെ കഴക്കൂട്ടത്തും രംഗത്തിറക്കും. 36 വാർഡുകളിൽ സ്ഥാനാർത്ഥികളുടെ പട്ടിക ഡിസിസി നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. പരമാവധി യുവാക്കൾക്ക് സീറ്റ് നൽകിയാവും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.
ശബരിനാഥ്, വീണ എസ് നായർ ഉൾപ്പെടെയുള്ളവരെ മത്സരിപ്പിക്കുക വഴി യുവാക്കളെ ആകർഷിക്കാനാകുമെന്ന കണക്കുകൂട്ടലിൽ കൂടിയാണ് നേതൃത്വം. കെ മുരളീധരനാവും തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക. തിങ്കളാഴ്ചയാണ് കെ മുരളീധരൻ നയിക്കുന്ന വാഹനപ്രചാരണ ജാഥ. മുഴുവൻ വാർഡുകളിലൂടെയും കടന്നുപോകുന്ന ജാഥയിൽ എല്ലായിടത്തും പൊതുയോഗങ്ങൾ സംഘടിപ്പിക്കും. നിലവിൽ കോർപ്പറേഷനിൽ 51 സീറ്റുകൾ എൽഡിഎഫിന്റേതാണ്. ബിജെപിക്ക് 34 അംഗങ്ങളും 10 ഇടത്ത് കോൺഗ്രസ് അംഗങ്ങളുമാണ് വിജയിച്ചത്. ഇതിൽ എട്ട് സീറ്റുകൾ കോൺഗ്രസിനും രണ്ട് സീറ്റുകൾ ഘടകക്ഷികൾക്കുമാണുള്ളത്.


















































